സംസ്ഥാനത്ത് മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ. തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുൾപൊട്ടി. മുട്ടം ചള്ളാവയലിലും അടൂർ മലയിലും ഉരുൾപൊട്ടിയെന്നാണ് പ്രാഥമിക വിവരം.പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി. കൊട്ടാരക്കര- ദിണ്ടുഗൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. മഴ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് അവധി.
ഇടുക്കി ജില്ലയിലെ ലോ റേഞ്ച് മേഖലകളിൽ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച കനത്ത മഴ തുടരുന്നതിനിടയിലാണ് കുടയത്തൂർ ഏഴാം വാർഡിലെ അടൂർ മലയിൽ ഉരുൾപൊട്ടലുണ്ടായത്. കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. മഷിക്കല്ലേൽ രവി നാരയണന്റെഭാര്യ സുമതിയാണ് മരിച്ചത്.. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് മുതൽ മലയോര മേഖലകളിൽ ശക്തമായ മഴയാണ്. മുട്ടം ചൊള്ളാവയൽ, നെല്ലാപ്പാറ, ഏലപ്പാറ എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നുണ്ട്. തൊടുപുഴ ടൗണിലും വലിയ രീതിയിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയുടെ മലയോരമേഖലകളിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ വീടിനു മുകളിലേക്ക് കല്ലും മണ്ണും വന്നുപതിച്ചു. ജോണിയും ഭാര്യയും മകനും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മുണ്ടക്കയം കോസ്‌വേ പാലം, ഈരാറ്റുപേട്ടയിലെ കോസ്‌വേകൾ, തീക്കോയി പള്ളിവാതിൽ പാലം എന്നിവ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാത 183-ൽ അമലഗിരി ഭാഗത്തും ഈരാറ്റുപേട്ട-വാഗമൺ റോഡിലും തീക്കോയി-വാഗമൺ റൂട്ടിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. പാലാ മൂന്നാനി, എരുമേലി വലിയ അമ്പലമുറ്റം, മുരിക്കോലി, നടക്കൽ, മുളങ്കയം, പൂഞ്ഞാർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
കൊക്കയാറിൽ പുല്ലകയാർ കരകവിഞ്ഞൊഴുകുന്നതിനാൽ കൊക്കയാർ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇവിടെ ആറോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൂട്ടിക്കൽ ചപ്പാത്തിലൂടെ വെള്ളം കരകവിഞ്ഞൊഴുകുകയാണ്. സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ജെ.ജെ. മർഫി സ്കൂൾ (എന്തയാർ), സി.എം.എസ്. എൽ.പി. സ്കൂൾ (കൂട്ടിക്കൽ), ശങ്കർ മെമ്മോറിയൽ സ്കൂൾ (ഇളംകാട്), തുഷാര ക്ലബ്ബ് (പെരുന്തുരുത്ത്), സി.എം.എസ്. എൽ.പി. സ്കൂൾ (മുണ്ടക്കയം), സെന്റ് ജോസഫ് ഹൈസ്കൂൾ (പുത്തൻചന്ത, മുണ്ടക്കയം) എന്നീ ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി തുറന്നു പ്രവർത്തിക്കുന്നുണ്ട്.
അടിമാലി മേഖലയിൽ ദേവിയാർ പുഴ കരകവിഞ്ഞ് ചാറ്റുപാറ, മച്ചിപ്ലാവ്, പത്താം മൈൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം മച്ചിപ്ലാവ് മഴുമറ്റംപ്പടിയിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ കർശന നിർദേശം നൽകിയിട്ടുണ്ട്.