തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ തുരത്തി ഓടിച്ച ക്ഷേത്ര ജീവനക്കാർക്കും പരിക്കുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെ വടക്കേ നടയ്ക്ക് പുറത്താണ് ഉത്തരേന്ത്യൻ സംസ്ഥാനക്കാരായ രണ്ടുപേർക്കു നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനുള്ളിൽ കടന്ന തെരുവ് നായയെ ജീവനക്കാർ പുറത്തേക്ക് തുരത്തി. വടക്കേ നടവഴി പുറത്തേക്ക് ഓടിയ തെരുവുനായ പോസ്റ്റ് ഓഫീസിനു മുന്നിൽവെച്ചാണ് ദർശനം കഴിഞ്ഞ് നിൽക്കുകയായിരുന്നു രണ്ടുപേരെ കടിച്ചത്. കാലിനാണ് കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാല് ജീവനക്കാർക്ക് നേരെയും നായയുടെ ആക്രമണം ഉണ്ടായി. ക്ഷേത്ര ഗാർഡുകൾക്കാണ് ശരീരത്തിൽ പോറലേറ്റത്. തുടർന്ന് തെരുവുനായയെ കിഴക്കേ നടയിൽവെച്ച് പിടികൂടി നഗരസഭയെ ഏൽപ്പിച്ചു. ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളിൽ ചിലതിനെ രാവിലെ നഗരസഭ പിടികൂടിയിട്ടുണ്ട്.
















