ചിലപ്പോഴൊക്കെ സർക്കാർ ഉദ്യോഗസ്ഥരെ ജനങ്ങൾ ഓർക്കുന്നത് അവർ വഹിച്ച സ്ഥാനമാനങ്ങൾ കൊണ്ടല്ല, മറിച്ച് ആ കസേരയിലിരുന്ന് അവർ എടുത്ത വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങൾ കൊണ്ടാണ്. ഓഫിസിലിരുന്ന് ഫയലുകൾ ഒപ്പിടുന്നതിനേക്കാൾ തെരുവിലിറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ആഗ്രഹിച്ച മഹാരാഷ്ട്ര കേഡറിലെ 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാരാം മുണ്ടെയുടെ ജീവിതവും ഇതുതന്നെ. രണ്ടു പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിൽ 25 സ്ഥലംമാറ്റങ്ങൾ നേരിടേണ്ടി വന്നിട്ടും, അച്ചടക്കത്തിലും കൃത്യനിഷ്ഠയിലും വിട്ടുവീഴ്ച ചെയ്യാത്ത ആ നിലപാടാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനായ ‘സിങ്കം ഐഎഎസ്’ ആക്കി മാറ്റിയത്. 1975 ജൂൺ 3-ന് മഹാരാഷ്ട്രയിലെ വരൾച്ചാ ബാധിത പ്രദേശമായ ബീഡ് ജില്ലയിലെ തഡ്‌സൊണ എന്ന ചെറിയ ഗ്രാമത്തിലാണ് തുക്കാരാം മുണ്ടെ ജനിച്ചത്. അനിശ്ചിതത്വങ്ങളും ജലക്ഷാമവും നിറഞ്ഞ സാധാരണ കർഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. പ്രാദേശിക ജില്ലാ പരിഷത്ത് സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ, വയലുകളിൽ മാതാപിതാക്കളെ സഹായിച്ചാണ് അദ്ദേഹം വളർന്നത്.
ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളും ഭരണപരമായ പോരായ്മകളും വളരെ ചെറുപ്പത്തിൽ തന്നെ നേരിട്ടറിഞ്ഞത് പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഭരണസമീപനത്തെ കാര്യമായി സ്വാധീനിച്ചു. ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത്‌വാഡ സർവകലാശാലയിൽ നിന്ന് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ മുണ്ടെ, തളരാത്ത പരിശ്രമത്തിനൊടുവിൽ 2004-ലെ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 20-ാം റാങ്ക് നേടി. 2005-ൽ മഹാരാഷ്ട്ര കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥനായി അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു.
നന്ദേദ്, വാഷിം, ജൽന തുടങ്ങിയ ജില്ലകളിൽ നിന്നാണ് മുണ്ടെ തന്റെ കരിയർ ആരംഭിക്കുന്നത്. 2014-ൽ സോളാപൂർ ജില്ലാ കലക്‌ടറായി ചുമതലയേറ്റ കാലയളവ് അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന അധ്യായങ്ങളിലൊന്നായി മാറി. രൂക്ഷമായ ജലക്ഷാമം അനുഭവിച്ചിരുന്ന സോളാപൂരിൽ ‘ജലയുക്ത് ശിവർ’ പദ്ധതിയിലൂടെ ജലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഗ്രാമങ്ങളുടെ ടാങ്കർ വാട്ടർ ആശ്രിതത്വം വലിയ അളവിൽ കുറയ്ക്കാൻ ഈ ഇടപെടലുകൾക്ക് കഴിഞ്ഞതോടെ അദ്ദേഹം ‘മഹാരാഷ്ട്രയിലെ വാട്ടർ മാൻ’ എന്നറിയപ്പെടാൻ തുടങ്ങി.
പിന്നീട് നവി മുംബൈ മുനിസിപ്പൽ കമ്മിഷണറായപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി വേറിട്ടുനിന്നു. ഓഫിസിലിരുന്ന് ഫയലുകൾ നോക്കുന്നതിന് പകരം അതിരാവിലെ തെരുവിലിറങ്ങി കാര്യങ്ങൾ വിലയിരുത്തുന്ന ‘ വോക് വിത്ത് കമ്മിഷണർ’ എന്ന രീതി അദ്ദേഹം നടപ്പിലാക്കി. അനധികൃത നിർമാണങ്ങൾക്കെതിരെയുള്ള കർശന നടപടികൾ, പരസ്യ ബോർഡുകൾ നീക്കം ചെയ്യൽ, വസ്തുനികുതി പിരിവ് കൂടുതൽ ഊർജിതമാക്കൽ എന്നിവയിലൂടെ അദ്ദേഹം നഗരഭരണത്തിന് പുതിയ മുഖം നൽകി.
നിലവിൽ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന തുക്കാരാം മുണ്ടെ വീണ്ടും ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികളിലൂടെ വാർത്തകളിൽ നിറയുകയാണ്. ചുമതലയേറ്റ ശേഷം സംസ്ഥാനത്തുടനീളം 1,100-ലധികം റസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലും എഫ്‌ഡിഎയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടന്നു.
കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ, കേടായ ഇറച്ചി, വീണ്ടും ഉപയോഗിക്കുന്ന പാചക എണ്ണ, വൃത്തിഹീനമായ അന്തരീക്ഷം എന്നിവ കണ്ടെത്തിയതിനെ തുടർന്ന് നൂറോളം സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മുംബൈയിലെ പ്രശസ്തമായ നൂർ മുഹമ്മദി ഹോട്ടൽ, ഷാലിമാർ റസ്റ്ററന്റ്, കെ. റസ്റ്റോം ആൻഡ് കമ്പനി, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ (സിസിഐ), വില്ലിങ്ടൻ സ്പോർട്സ് ക്ലബ്, ജുഹു ജിംഖാന തുടങ്ങിയ ഉന്നത സ്ഥാപനങ്ങൾ പോലും അദ്ദേഹത്തിന്റെ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ല. നിയമങ്ങൾ ഭരണവർഗത്തിനും സാധാരണക്കാരനും ഒരുപോലെയാണെന്ന അദ്ദേഹത്തിന്റെ കർശന നിലപാട് വലിയ ജനശ്രദ്ധ നേടി. അതേസമയം, ചില എൻഫോഴ്‌സ്‌മെന്റ് നടപടികൾ നടപ്പിലാക്കിയ രീതിക്കെതിരെ ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്ന് വിമർശനങ്ങളും ഉയർന്നിരുന്നു. വിഷയം ബോംബെ ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുകയും, ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ സുതാര്യവും നീതിപൂർവവുമായി നടപ്പിലാക്കണമെന്ന് കോടതി അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
ഏകദേശം 20 വർഷത്തെ സേവനത്തിനിടയിൽ 25 തവണയാണ് തുക്കാരാം മുണ്ടെ സ്ഥലംമാറ്റപ്പെട്ടത്. രാഷ്ട്രീയ–ഭരണ സമ്മർദങ്ങൾക്ക് വഴങ്ങാതെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ പ്രതിഫലമായാണ് അദ്ദേഹത്തിന്റെ അനുഭാവികൾ ഈ ആവർത്തിച്ചുള്ള സ്ഥലംമാറ്റങ്ങളെ കാണുന്നത്. പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക ഉൾപ്പെടെയുള്ളവർ വ്യക്തിപരമായ താൽപര്യങ്ങൾക്കതീതമായി പൊതുജനനന്മയ്ക്കായി നിലകൊള്ളുന്ന ഭരണാധികാരി എന്ന് മുണ്ടെയെ പരസ്യമായി പ്രശംസിച്ചിട്ടുണ്ട്.
പുണെയിലെ ബാല ഗന്ധർവ രംഗ മന്ദിറിൽ നടന്ന ‘അൺസ്റ്റോപ്പബിൾ തുക്കാരാം’ എന്ന പരിപാടിയിൽ അദ്ദേഹത്തിന് ലഭിച്ച വൻ വരവേൽപ് ഇതിന് തെളിവാണ്. എഫ്‌ഡിഎ നടപടികളുടെ പശ്ചാത്തലത്തിൽ വേദിയിലേക്ക് എത്തിയ മുണ്ടെയെ ജനക്കൂട്ടം എഴുന്നേറ്റു നിന്ന് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഒരു സർക്കാർ ഉദ്യോഗസ്ഥന് ജനഹൃദയങ്ങളിൽ നിന്ന് ലഭിച്ച ഇത്തരം ഒരു ആദരം സമൂഹമാധ്യമത്തിലും വലിയ തരംഗമായി മാറി.
STORY HIGHLIGHT : tukaram-mundhe-ias-story

















