കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസ് ഇന്ന് ആദ്യമത്സരത്തിനിറങ്ങുന്നു. രാവിലെ തിരുവനന്തപുരം താജ് വിവാന്റയിൽനിന്ന് തിലകം ചാർത്തി സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ട ടീമിനെ വിവാന്റ ജി.എം. റാണ ഫ്ലാഗ് ഓഫ് ചെയ്തു. ടീം ഉടമകളായ റിയാസ് ആദം, ഷിബു മത്തായ്, സി.ഇ.ഒ. രവികാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യപരിശീലകൻ അഭിഷേക് മോഹന്റെ നേതൃത്വത്തിലുള്ള കഠിന പരിശീലനത്തിന് ശേഷമാണ് റോയൽസ് താരങ്ങൾ ഇന്ന് കളത്തിനിറങ്ങുന്നത്. ആലപ്പി റിപ്പിള്‍സാണ് റോയല്‍സിന്‍റെ ആദ്യ എതിരാളി
ആദ്യ സീസണിൽ സെമിയിലെത്തിയ ട്രിവാൺഡ്രം റോയൽസിന് കഴിഞ്ഞ സീസണിൽ ആ നേട്ടം ആവർത്തിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ലീഗിൽ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ ടീം ഇറങ്ങുന്നത്. ലേലത്തിൽ മുഴുവൻ തുകയും ചെലവഴിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായൊരു നിരയെയാണ് മാനേജ്മെന്റ് അണിനിരത്തുന്നത്.
കഴിഞ്ഞ സീസണിൽ ബാറ്റിങ് നിരയുടെ പ്രകടനം പലപ്പോഴും അവസരത്തിനൊത്ത് ഉയരാതെ പോയത് ടീമിന് തിരിച്ചടിയായിരുന്നു. എന്നാൽ കൃഷ്ണപ്രസാദ്, വിഷ്ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അക്ഷയ് മനോഹർ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇത്തവണ റോയൽസിനുള്ളത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ക്യാപ്റ്റൻ. ഒരു സെഞ്ചുറിയടക്കം 479 റൺസ് നേടിയ അദ്ദേഹം കഴിഞ്ഞ സീസണിലെ ടോപ് സ്കോററായിരുന്നു. കേരള സീനിയർ ടീം താരവും ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ് താരവുമായ വിഷ്ണു വിനോദ് കൂടിയെത്തുന്നതോടെ ടൂർണമെന്റിലെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള മുൻനിരയായി റോയൽസിന്റേത് മാറും. കേരളത്തിലെ മികച്ച യുവബാറ്റർമാരിൽ ഒരാളായ ഗോവിന്ദ് ദേവ് കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോവിന്ദിനൊപ്പം അക്ഷയ് മനോഹറും ചേരുമ്പോൾ ടീമിന്റെ മധ്യനിര കൂടുതൽ ശക്തമാകുന്നു.
മികച്ച ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് ടീമിന്റെ മറ്റൊരു കരുത്ത്. മുൻ കേരള ക്യാപ്റ്റൻ കൂടിയായ സിജോമോൻ ജോസഫാണ് ടീമിന്റെ ഉപനായകൻ. സിജോമോൻ ജോസഫ്, എം. നിഖിൽ, കെ. അജീഷ് എന്നിവരാണ് പ്രധാന ഓൾറൗണ്ടർമാർ. വിഷ്ണു വിനോദിനൊപ്പം ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവർ വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബൗളിങ് നിരയും കൂടുതൽ ശക്തമാണ്. ബേസിൽ എൻ.പി., സി.വി. വിനോദ് കുമാർ, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവരാണ് പേസ് നിരയെ നയിക്കുന്നത്. ഇവർക്കൊപ്പം സ്പിന്നർ വി. അജിത്ത് കൂടി ചേരുമ്പോൾ കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും കരുത്തുറ്റതും സന്തുലിതവുമായ ബൗളിങ് നിരയായി ട്രിവാൻഡ്രം റോയൽസ് മാറുന്നു.

















