Kerala

ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍: മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ പോലീസ് റിമാന്റ് റിപ്പോര്‍ട്ട്

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിയായ ഡി.സി.സി അംഗം ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാളാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നും കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തര്‍ക്കത്തില്‍ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസി പ്രസിഡന്റ് എന്‍ ശക്തനണ് നടപടിയെടുത്തത്. നടപടിക്ക് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരുന്നു നടപടി.

ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് ഇന്നലെ അര്‍ധരാത്രിയോടെയാണ് അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഒദ്യോഗിക ജോലി തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവെച്ചു, മോശമായി പെരുമാറല്‍, ഗതാഗത തടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. വെള്ളി വൈകീട്ട് 6 മണിയോടെയാണ് സംഭവം. ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിനാഘോഷത്തില്‍ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടയുകയായിരുന്നു.

ചെമ്പഴന്തിയിലേയ്ക്കുള്ള യാത്രയാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനം നിര്‍ത്തിച്ച പ്രവര്‍ത്തകരോട് വണ്ടിയില്‍ നിന്നും ഇറങ്ങിയ വി.ഡി സതീശന്‍ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ തീയതി വാങ്ങിയിരുന്നതായും തുടര്‍ന്ന് പരിപാടിക്കായി വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായും സംഘാടകര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവസാന ദിവസം പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി ബഹിഷ്‌കരിക്കുകയുയും ചെയ്തിരുന്നു.