രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി. താൻ ഇനി അർജന്റീന ടീമിനു വേണ്ടി കളിക്കില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ മെസ്സി വ്യക്തമാക്കി. തന്റെ ആത്മാവിനെ വേദിനിപ്പിച്ച ഒരു തീരുമാനമാണ് ഇതെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്ന് മനസ്സിലാക്കുന്നെന്നും മെസ്സി കുറിച്ചു. ഫിഫ ലോകകപ്പ് ഫൈനലിന് രണ്ടു ദിവസത്തിന് ശേഷം, ജൂലൈ 21നാണ് ഈ കുറിപ്പെഴുതിയതെന്നും പിതാവിന്റെ മരണത്തിനു പിന്നാലെ വിരമിക്കൽ തീരുമാനം ഉറപ്പിച്ചെന്നും മെസ്സി വ്യക്തമാക്കി.
അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളും 68 അസിസ്റ്റുകളുമാണ് മെസ്സിയുടെ നേട്ടം. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കു കിരീടം നേടിക്കൊടുന്ന നായകനായ മെസ്സി, 2026 ലോകകപ്പിലും ടീമിനെ ഫൈനലിലെത്തിച്ചു. 21 വർഷം നീണ്ട കരിയറിൽ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങളും 2008 ഒളിംപിക്സ് സ്വർണവും ഉൾപ്പെടുന്നു.
മെസ്സിയുടെ കുറിപ്പിന്റെ പൂർണരൂപം:
‘‘എന്റെ ആത്മാവിനെ ഒരുപാട് വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു തീരുമാനമാണ് ഇത്. പക്ഷേ ഇതാണ് അതിനുള്ള ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിന് മുൻപും ഞാൻ എന്റെ എല്ലാം ടീമിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു. ഈ ജഴ്‌സിക്കായി ഞാൻ എപ്പോഴും പോരാടുകയും എന്റെ എല്ലാം നൽകുകയും ചെയ്തിട്ടുണ്ട്; നിങ്ങൾക്ക് സന്തോഷം നൽകാനും ഫുട്ബോളിലൂടെ നിങ്ങളെല്ലാവരും അർജന്റീനക്കാരാണെന്ന് ഓർത്ത് അഭിമാനിക്കാൻ ഇടയാക്കാനും വേണ്ടിയായിരുന്നു അത്.’’
ഇനി അധികം സമയമില്ല, ഓരോ ഘട്ടങ്ങളും അവസാനിക്കുകയാണ്. എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് ഈ വേർപിരിയൽ. ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു, ഇഷ്ടപ്പെട്ടിരുന്നു, ഇനിയും എപ്പോഴും ഇഷ്ടപ്പെടും. ഞാൻ എന്നെത്തന്നെ പൂർണ്ണമായും ഇതിനായി സമർപ്പിച്ചു കഴിഞ്ഞു, ഇനി എനിക്ക് നൽകാൻ മറ്റൊന്നും ബാക്കിയില്ല. മാത്രമല്ല, ഇതിന് തികച്ചും അർഹരായ ഒട്ടനവധി മികച്ച യുവതാരങ്ങൾ നമുക്ക് പിന്നാലെ വരുന്നുമുണ്ട്.കഴിഞ്ഞ 20 വർഷമായി നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. കളിക്കളത്തിനകത്ത് നിന്ന് നിങ്ങളുടെ ആർപ്പുവിളികൾ കേൾക്കുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതൽ ഞാൻ നിങ്ങളിൽ ഒരാളായിരിക്കും, എപ്പോഴും പുറത്തുനിന്ന് ടീമിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും (നല്ല സമയങ്ങളിലും മോശം സമയങ്ങളിലും, പ്രത്യേകിച്ച് മോശം സമയങ്ങളിൽ കൂടുതൽ ശക്തമായി).
എപ്പോഴും കൂടെയുണ്ടായിരുന്നതിനും, മനോഹരവും എന്നാൽ കഠിനവുമായ ഈ യാത്രയിൽ എന്നെ അനുഗമിച്ചതിനും എന്റെ കുടുംബത്തിന് നന്ദി. ഞാൻ ഒപ്പം പ്രവർത്തിച്ച ഓരോ പരിശീലകർക്കും, സഹതാരങ്ങൾക്കും, ഭാരവാഹികൾക്കും നന്ദി. ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി ഓർമകളും നിമിഷങ്ങളുമായാണ് ഞാൻ മടങ്ങുന്നത്. എന്റെ സഹതാരങ്ങൾക്കൊപ്പം ചേർന്ന്, നമ്മൾ സ്വപ്നം കണ്ട നിമിഷങ്ങൾ നിങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞുവെന്ന സമാധാനത്തോടും അഭിമാനത്തോടും കൂടിയാണ് ഞാൻ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം അത് ജീവിച്ചു തീർക്കുക എന്നത് ഒരു ഭ്രാന്തായ ആവേശമായിരുന്നു. ഐ ലവ് യൂ! എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി.
വാമോസ് അർജന്റീന!

















