Kerala

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ് എസ്‌ഐടി അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കെഎപി ബറ്റാലിയനിലെ കമാന്‍ഡന്റ് യു. പ്രേമനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.

ഫെബ്രുവരി 25ന് നടന്ന സംഭവത്തില്‍ തൊട്ടടുത്ത ദിവസം തന്നെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.അതുല്‍ അടക്കമുള്ള കെഎസ്‌യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിര്‍ണായക തെളിവുകളൊന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, മുൻമന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും മൊഴി നല്‍കിയിരുന്നു. ഇതോടെ കേസ് ദുര്‍ബലപ്പെടുന്ന സാഹചര്യത്തിലേക്കെത്തുകയായിരുന്നു. പിന്നാലെ, കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് വീണാ ജോര്‍ജിന്റെ ഗണ്‍മാന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, പിന്നാലെ തെളിവെടുപ്പ് നടത്തിയെങ്കിലും ആരോപണങ്ങളെ സാധൂകരിക്കുന്നതൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.