Kerala

കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ കൊലപാതകം; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മനപ്പൂര്‍വമായ നരഹത്യ കുററം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂര്‍ മുടിക്കോട് സ്വദേശി അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അഞ്ജനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭര്‍ത്താവിനെ മൃതദേഹം കാണിച്ചു.

ഇക്കഴിഞ്ഞ 28ന് ശനിയാഴ്ച ആണ് തൃശൂര്‍ മുടിക്കോടുള്ള അഞ്ജനയുടെ ബന്ധുക്കള്‍ക്ക് അവര്‍ മരിച്ചു എന്ന് വിവരം ലഭിക്കുന്നത്. വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ അനില അമിത വേഗതയില്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ച് അഞ്ജനയെ തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യുവിനെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഈ മുറിയില്‍ നിന്ന് തന്നെ കത്തിയും കണ്ടെടുത്തതായി അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നു

അഞ്ജനയും അനിലയും ആന്‍മേരി മാത്യുവും ഉറ്റ സുഹൃത്തുക്കളാണെന്നും ഇവര്‍ തമ്മില്‍ എന്താണ് പ്രശ്നം എന്ന് അറിയില്ലെന്നും ആണ് ബന്ധുക്കള്‍ പറയുന്നത് . മൃതദേഹങ്ങള്‍ ഇപ്പോഴും കലിഫോര്‍ണിയയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാലുവര്‍ഷം മുന്‍പാണ് അവസാനമായി അഞ്ജന മുടിക്കോടുള്ള വീട്ടില്‍ വന്നു പോയത്. ഭര്‍ത്താവും ഏഴു വയസുള്ള ഒരു മകളും ആണ് ഇവര്‍ക്കുള്ളത്.