സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പാണ് മുഖപത്രത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്.
‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണെന്ന് വിശേഷിപ്പിച്ച മുഖപത്രം, മുൻകാലങ്ങളിൽ സതീശൻ സ്വീകരിച്ച നിലപാടുകളെയും ഓർമ്മിപ്പിക്കുന്നുണ്ട്.
ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവാണ് സതീശനെന്നും, എന്നാൽ ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു.

















