Kerala

പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കാനുള്ള രമ്യയുടെ നീക്കം; കടുത്ത അതൃപ്തിയില്‍ നേതാക്കള്‍

ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ. വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയതില്‍ പ്രാദേശിക നേതാകള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കവുമായി രമ്യ മുന്നോട്ട് പോയാല്‍ പ്രതിഷേധം കടുത്തേക്കും.

പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയത്. എന്നാല്‍ രമ്യയുടെ കത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടക്കിയിരുന്നു. ചിറയിന്‍കീഴില്‍ തമ്മില്‍ തല്ല് നടന്ന ദിവസത്തെ തീയതിയില്‍ തയ്യാറാക്കിയ കത്ത് ഇന്നലെയാണ് നിയമസഭയില്‍ എത്തിയത്. പാര്‍ട്ടി അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ആയിരുന്നു രമ്യയുടെ ശ്രമം.. മെയ് 21 മുതല്‍ മുന്‍കാലപ്രാബല്യത്തില്‍ നിയമിക്കണമെന്നായിരുന്നു ആവശ്യം.

മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നായിരുന്നു നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്. ഇതോടെയാണ് കത്ത് മടക്കിയത്. രമ്യ വീണ്ടും ഇക്കാര്യമാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. അതേസമയം ചിറയന്‍കീഴിലെ സംഘര്‍ഷത്തില്‍ എംഎല്‍എക്ക് എതിരെ നടപടി ഉണ്ടാകില്ല. അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യ മൊഴി നല്‍കാത്തതിനാല്‍ അന്തിമ റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറിയിട്ടില്ല.