മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശരി ആകുന്നത്. അഴിമതി നിരോധന പ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് അല്ലെങ്കിലും കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷിക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെ എന്ന് തുടക്കം മുതൽ പറഞ്ഞു. മാസപ്പടി പോരാട്ടം ഒട്ടും എളുപ്പം ആയിരുന്നില്ല. ഇതിനെതിരെ ഇറങ്ങിയപ്പോൾ ഒരുപാട് ആളുകൾ ആക്ഷേപിച്ചു. എന്റെ വഴി തെറ്റി പോയി എന്ന് പറഞ്ഞവരുണ്ട്.
നിയമസഭയിൽ ആദ്യം ഇത് ഉന്നയിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞത് മാത്യു കുഴൽനാടൻ പച്ചക്കള്ളം പറയുന്നു എന്നാണ്. പിണറായി വിജയനെതിരെ വിജിലൻസ് കേസ് എടുക്കണം എന്ന് പറഞ്ഞപ്പോൾ പ്രതികാരം എന്ന രീതിയിൽ എനിക്ക് എതിരെ വിജിലൻസ് കേസ് എടുത്തു. എന്നാൽ ആ കേസിൽ പിന്നീട് ഒന്നും ഉണ്ടായില്ല. കഴിഞ്ഞ 10 വർഷം അഴിമതിയുടെയും കൊല്ലയുടെയും കാലം ആയിരുന്നു. കരിമണൽ കൊള്ള വഴി പിണറായിയും കുടുംബവും വൻ തോതിൽ പണം ഉണ്ടാക്കി.
പണം വിദേശത്തേക്ക് അടക്കം കടത്തിയിട്ടുണ്ട്. അഴിമതി പണത്തിന്റെ വലിയ പങ്കും വിദേശത്തേക്ക് കടത്തി. പിണറായി വിജയൻ അധികാരത്തിൽ ഇരുന്നപ്പോൾ എല്ലാം അതിനു വഴി തുറന്നു കൊടുത്തു. പിണറായി വിജയൻ ഈ അഴിമതികൾക്ക് കുടപിടിച്ചത് കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎം പതനത്തിന് കാരണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
Story Highlights : masappadi case mathew kuzhalnadan demands investigation

















