സർക്കാർ സ്‌കൂളുകളിൽ അധ്യാപകർ ഉൾപ്പെടെയുള്ള എല്ലാ താത്കാലിക ജീവനക്കാരുടെയും നിയമനത്തിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
നേരത്തേതന്നെ ഈ നിർദേശം ഉണ്ടായിരുന്നെങ്കിലും താത്കാലികനിയമനങ്ങളിൽ അത് പൊതുവേ പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ ഉത്തരവ് കർശനമായി പാലിക്കണമെന്നാണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്.
വടകരയിൽ അധ്യാപകർ എംഡിഎംഎ കേസിൽ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് പോലീസ് സർട്ടിഫിക്കറ്റ് കർ ശനമാക്കുന്നത്.
താത്കാലിക അധ്യാപകരെ നിയമിക്കാനായി സ്‌കൂളുകൾ നൽകുന്ന പരസ്യങ്ങളിലും അറിയിപ്പുകളിലും ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം’ എന്ന് പ്രത്യേകം രേഖപ്പെടു ത്താനും നിർദേശമുണ്ട്.
സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും കൂടുതൽ ചിട്ടകൾ നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിലെ ഓഫീസുകളിലും സ്‌കൂളുകളിലും ബാങ്ക് ഇടപാടുകൾ നടത്താൻ സ്ഥിരം ജീവനക്കാരെമാത്രമേ ചുമതലപ്പെടുത്താവൂ.
അതിന് ഉത്തരവാദപ്പെട്ട ഒരാളുണ്ടാകണമെന്നും എടുത്തുപറയുന്നു. ബാങ്ക് അക്കൗണ്ടുകൾ എല്ലാമാസത്തെയും അവസാന പ്രവൃത്തിദിവസം പരിശോധിച്ച്, കൃത്യത ഉറപ്പുവരുത്തി ഓഫീസ് മേധാവി സാക്ഷ്യപ്പെടുത്തണം.
സ്ഥാപനമേധാവിയുടെ ഔദ്യോഗിക മൊബൈൽഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും നിർദേശിക്കുന്നു.

















