India

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

സ്ഥാനാര്‍ഥികളെ 15ന് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി. ഭരണത്തില്‍ പിന്തുണ നല്‍കുന്ന ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ടിവികെ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത് പാര്‍ട്ടികളുടെ തീരുമാനം. രണ്ട് മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മധുരാന്തകത്ത് സിപിഐഎമ്മും ധാരാപുരത്ത് സിപിഐയും മത്സരിക്കും. സ്ഥാനാര്‍ഥികളെ 15ന് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ടിവികെയുമായി സഖ്യത്തിന് ഇല്ലെന്നും പുറത്ത് നിന്നുള്ള പിന്തുണ മാത്രമെ നല്‍കൂ എന്നും ഇടത് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല അഞ്ച് വര്‍ഷം ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നൈ പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധവും ഇടത് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു.

തമിഴക വെട്രി കഴകം നേതൃത്വം നല്‍കുന്ന സെക്യൂലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സിന്റെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡി എം കെ വിട്ടെത്തിയവര്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. മധുരാന്തകത്ത് മരകതം കുമരവേലാണ് സ്ഥാനാര്‍ഥി. ധാരാപുരത്ത് പി സത്യഭാമ മത്സരിക്കും. 2026ല്‍ അണ്ണാ ഡിഎംകെ യില്‍ നിന്ന് മത്സരിച്ച് വിജയിച്ചവരാണ് രണ്ടു പേരും. ഇവര്‍ രാജിവച്ച തോടെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിഎംകെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

Story Highlights : Setback for TVK; Left parties announce they will contest alone in Tamil Nadu by-election