ഉയർന്ന യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് (എംഡിആർ–മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിൽ അടുത്ത നടപടിയിലേക്കു കേന്ദ്രം. ഇതു സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനമിറക്കി. 2,000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകൾക്കും മാത്രമേ എംഡിആർ അടക്കമുള്ള ചാർജുകൾ ബാധകമാകാതിരിക്കൂ.
അതിനു മുകളിലുള്ളവയ്ക്ക് എംഡിആർ നടപ്പാക്കുന്നതിന്റെ ആദ്യപടിയാണു വിജ്ഞാപനം. എന്നാൽ 2,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്ന രീതി, നിരക്ക്, ഇളവുകൾ തുടങ്ങിയവ ഇനി വരാനിരിക്കുന്ന വിജ്ഞാപനങ്ങളിൽ നിന്നു മാത്രമേ വ്യക്തമാകൂ.
2,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും വ്യാപാരികളിൽ നിന്ന് ചാർജ് വരുമോയെന്നും വ്യക്തമല്ല. വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഉണ്ടായിരിക്കില്ല. വ്യക്തികൾ വ്യാപാരികൾക്കും ബിസിനസുകൾക്കും (മെർച്ചന്റ്) അയയ്ക്കുന്ന പണമിടപാടാണു ‘പേഴ്സൺ ടു മെർച്ചന്റ്’ (പി2എം) ഇടപാട്.
2019 അവസാനം വരെ ഓരോ ‘പി2എം’ ഇടപാടിന്റെയും 0.3% വരെ തുകയായിരുന്നു എംഡിആർ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ഉണ്ടെങ്കിലും, 2020 ജനുവരി മുതലാണ് എല്ലാ യുപിഐ ഇടപാടുകൾക്കും എംഡിആർ നിർത്തിവച്ചത്.
എംഡിആർ തിരികെ കൊണ്ടുവരുന്നതിനായി ഒരു മാസം മുൻപ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ ഭേദഗതി വരുത്തി. മുൻപ് എല്ലാ യുപിഐ ഇടപാടുകൾക്കും ചാർജ് ഒഴിവാക്കിയിരുന്നെങ്കിൽ പുതിയ വിജ്ഞാപനമനുസരിച്ച് 2,000 രൂപ വരെയേ ‘സീറോ–ചാർജ്’ പരിരക്ഷ ലഭിക്കൂ.
















