ശ്രീനാരായണ ഗുരു തെക്കൻ പഴനിയെന്ന് നാമകരണം ചെയ്ത് അനുഗ്രഹിച്ച വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉയരമുള്ള പ്രകാശിത വേൽ സ്തംഭം ഒരുങ്ങുകയാണ്. പടിഞ്ഞാറൻ അറബിക്കടൽ നിരപ്പിൽ നിന്നും 250 അടിയോളം ഉയരമുള്ള കുന്നുംപാറ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് 25 മീറ്റർ മാറി പാറക്കെട്ടിൽ നിന്നും 40 അടിയോളം ഉയരത്തിലാണ് തിരുച്ചെന്തൂർ വേൽസ്തഭം മാതൃകയിൽ നിർമാണം പൂർത്തിയാകുന്നത്. ഇത് കേരളത്തിലെ ഏറ്റവും ഉയരമുള്ള പ്രകാശിത വേൽസ്തഭമായിരിക്കും. മെറ്റൽ സ്ട്രക്ച്ചർ, അക്രലിക് ഷീറ്റ്, എഫ്. ആർ.പി ക്ലാഡിംഗ്,ആയിരത്തി മുന്നോളം എൽ.ഇ.ഡി മൊഡ്യൂൾ ബൾബുകൾ എന്നിവ ഉപയോഗിച്ചാണ് വേലിൻ്റെ നിർമാണം.
തമിഴ്നാട്ടിലെ പല മുരുകൻ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇതേ മാതൃകയിൽ വേൽ സ്തംഭങ്ങൾ അധികം കാണപ്പെടാറുള്ളത്.
കുന്നുംപാറയിൽ സ്ഥാപിച്ച ഈ മഹാ രാജവേൽ സ്തംഭം രാത്രിയിൽ പ്രകാശം കൊണ്ട് രണ്ട് കിലോമീറ്റം ദൂരെ നിന്നു പോലും വ്യക്തമായി കാണാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഇതോടെ കുന്നുംപാറ ക്ഷേത്രം തീർത്ഥാടകരുടെ ഒരു വലിയ ആകർഷണ കേന്ദ്രമായി മാറുകയാണ്. തിരുനെൽവേലി വിക്രമസിംഗപുരം ബാല വിനായകം അൻ്റ് ബ്രദേഴ്സാണ് വേൽ സ്തംഭത്തിൻ്റെ നിർമ്മാണത്തിൻ്റെ ചെലവുകൾ വഹിക്കുന്നത്. കോവളത്ത് പ്രവർത്തിക്കുന്ന ക്രീയേറ്റീവ് സൈൻസ് ഉടമ ബിനുവിൻ്റെ നേതൃത്വത്തിലാണ് ഡിസൈനിങ് പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയാകുന്ന വേൽ സ്തംഭത്തിൻ്റെ സമർപ്പണം സുബ്രഹ്മണ്യന് വിശേഷാൽ ദിവസമായ സെപ്തംബർ 17 വ്യാഴാഴ്ച രാവിലെ 10 ന് ഷഷ്ഠി ദിവസം കുന്നുംപാറ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീർത്ഥ നിർവഹിക്കും.
















