PF നിയമത്തിൽ നിർണായക മാറ്റം. PF വേതന പരിധി 15,000ൽ നിന്ന് 25,000 ആയി ഉയർത്തി. 15,000–25,000 ശമ്പള പരിധിയിലുള്ള 51 ലക്ഷം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി കേന്ദ്രസർക്കാരിന് പ്രതിവർഷം ചെലവ് 11,339 കോടി രൂപയാണ്. ദീർഘകാല ആവശ്യത്തിനാണ് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇത് ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു, ഇപ്പോൾ പ്രധാനമന്ത്രി ഇതിന് അംഗീകാരം നൽകിയിരിക്കുകയാണ്. കൂടുതൽ വിപുലമായ ഈ സാമൂഹിക സുരക്ഷാ വലയം ജീവനക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ സഹായകരമാകും. പല സംസ്ഥാനങ്ങളിലും അദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 15,000 രൂപയ്ക്ക് മുകളിലായിട്ടുണ്ട്, അതിനാൽ 2014-ൽ നിശ്ചയിച്ച ഈ പരിധിക്ക് ഇപ്പോൾ പ്രസക്തിയില്ലായിരുന്നു. അതുകൊണ്ടാണ് വിവിധ ചർച്ചകൾക്ക് ശേഷം ശമ്പള പരിധി 25,000 രൂപയായി ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ തൊഴിലന്വേഷകർക്ക് ഇത് സാമൂഹിക സുരക്ഷാ പരിരക്ഷ വർധിപ്പിക്കുമെന്നും കൂടുതൽ ജീവനക്കാർക്ക് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുമെന്നും വൈഷ്ണവ് വ്യക്തമാക്കി. ഇത് സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിൽ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഈ ചരിത്രപരമായ തീരുമാനം വഴി 51 ലക്ഷത്തിലധികം അധിക ജീവനക്കാർ നിർബന്ധിത ഇപിഎഫ്ഒ പരിധിയിലേക്ക് വരും. ഇത് രാജ്യത്തെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ വലയം കൂടുതൽ വിപുലീകരിക്കും. ഈ പുതിയ പരിഷ്കരണത്തിലൂടെ സർക്കാരിൻ്റെ പ്രതിവർഷ ചെലവ് ഏകദേശം 11,339 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഇത് 10,250 കോടി രൂപയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 56,696 കോടി രൂപയാണ് സർക്കാർ ഇതിനായി ചിലവഴിക്കുക.
Story Highlights : cabinet approves epfo ceiling hike to rs 25000
















