പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കമ്മീഷൻ അന്വേഷണവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതേസമയം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന പിഎസ്‍സിയുടെ നിലപാടിൽ നിയമോപദേശത്തിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് തീരുമാനം.
ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് പോകില്ലെന്ന് പിഎസ്‍സിയുടെ നിലപാട്. എന്നാല്‍ വന്നേ പറ്റൂ എന്ന് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. തർക്കം തുടരുന്നതിടെയാണ് പിഎസ്‍സി നിലപാട് മുഖ്യമന്ത്രി തള്ളിയത്. നിയമസഭ സമിതി വിളിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി പേകേണ്ടതില്ലെന്ന മുൻ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയുള്ള പിഎസ്‍സിയുടെ പ്രതിരോധമാണ് മുഖ്യമന്ത്രി തള്ളുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ് സിക്കെതിരെ വന്നിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. അന്വേഷണവുമായി സഹകരിച്ചേ മതിയാകു, ആർക്കും പ്രത്യേകമായ അവകാശങ്ങളൊന്നുമില്ല. പിഎസ്‍സി ചെയർമാൻ എന്നത് പ്രത്യേക പദവി ഒന്നുമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്രിമിനൽ ചട്ട പ്രകാരം കേസെടുത്തുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിവേചന അധികാരമായതിനാൽ പിഎസ്‍സിയുടെ നിലപാട് ക്രൈംബ്രാഞ്ച് നേരത്തെ നിരാകരിച്ചതാണ്. വിശദമായ നിയമപരിശോധനയ്ക്ക് ശേഷം പിഎസ്‍സിക്ക് മറുപടി നൽകാനാണ് തീരുമാനം. അതേസമയം, ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. അന്വേഷണം തടസ്സപ്പെടാതിരിക്കാൻ രണ്ട് സ്ഥലത്തുമല്ലാതെ അതിഥി മന്ദിരങ്ങളിൽ വെച്ച് മൊഴിയെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളുമുണ്ട്. പക്ഷെ ക്രൈംബ്രാഞ്ച് നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ നീങ്ങിയാൽ പിഎസ്‍സിയും മുഖം രക്ഷിക്കാൻ ഹൈക്കോടതിയെ സമീപിച്ചേക്കും.