റിപ്പോർട്ടർ ടിവി ചാനലിൽ നടത്തിയ പരിശോധനയിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെളിവുകൾ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും തെളിവ് ലഭിച്ചില്ലെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
നിയമപരമായി വാറന്റോട് കൂടിയാണ് എസ്ഐടി റെയ്ഡ് നടത്തിയത്. ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ സ്ഥാപനത്തിലായിരുന്നു.
റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തിനായി എന്നും നിലകൊണ്ട ചരിത്രമാണ് കോൺഗ്രസിനും യു.ഡി.എഫിനുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരമായ നടപടികളുമായി എസ്ഐടി മുന്നോട്ടു പോവുകയാണ്. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ ഏറ്റവും വലിയ തട്ടിപ്പാണിത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയമാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കത്ത് മുഖ്യമന്ത്രി പരിശോധിച്ച് ആഭ്യന്തരമന്ത്രിക്ക് കൈമാറി. ആഭ്യന്തരവകുപ്പ് അന്വേഷണത്തിനായി എസ്ഐടിയും രൂപവത്കരിച്ചുവെന്ന് മന്ത്രി പറഞ്ഞു.