രാജ്യത്ത് നടക്കുന്ന വിവിധ യുവജന പ്രതിഷേധങ്ങളെ ലക്ഷ്യമിട്ട് രൂക്ഷവിമർശനവുമായി സംവിധായകനും സംഘപരിവാർ അനുഭാവിയുമായ മേജർ രവി. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ വേദിയിൽ സംസാരിക്കവേയാണ് ജെൻസി പ്രക്ഷോഭകരെയും വന്ദേമാതരം ആലാപനത്തോട് വിമുഖത കാണിക്കുന്നവരെയും രൂക്ഷമായ ഭാഷയിൽ അദ്ദേഹം ആക്ഷേപിച്ചത്.
വന്ദേമാതരത്തിന്റെ ആദ്യ വരികൾ കേൾക്കുമ്പോഴേക്കും മൈക്ക് ഓഫ് ചെയ്യുന്ന അവസ്ഥ കാണാറുണ്ടെന്നും, അത്തരം നിലപാടുകൾ സ്വീകരിക്കുന്നവർ രാജ്യദ്രോഹികളാണെന്നും അദ്ദേഹം ആരോപിച്ചു.ഡൽഹിയിൽ കാണുന്ന തരത്തിലുള്ള പ്രക്ഷോഭകാരികളായ യുവാക്കളെയല്ല, മറിച്ച് ഭാരതാംബയ്ക്ക് വേണ്ടി ജീവൻ വെടിയാൻ തയ്യാറുള്ള ദേശസ്നേഹികളായ യുവാക്കളെയാണ് ഈ നാടിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റേത് ഒരു ദേശസ്നേഹിയായ മുൻ പട്ടാളക്കാരന്റെ വാക്കുകളാണെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. പരാമർശങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളും ചർച്ചകളുമാണ് മേജർ രവിക്കെതിരെ ഉയരുന്നത്.















