അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമ്മ നടത്തിയ ‘റണ്ണഭിഷേകത്തിൽ’ റെക്കോർഡുകൾ കടപുഴകി. 30 പന്തിൽ സെഞ്ചറി തികച്ച അഭിഷേക്, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡ് സ്വന്തമാക്കി. 34 പന്തിൽ 108 റൺസ് നേടിയ അഭിഷേകിന്റെ ബാറ്റിങ് കരുത്തിൽ അഫ്ഗാനെതിരെ 127 റൺസ് ജയവുമായി ഇന്ത്യ 3 മത്സര പരമ്പര തൂത്തുവാരി. അഭിഷേകിന്റെയും അർധ സെഞ്ചറി നേടിയ സഞ്ജു സാംസണിന്റെയും (35 പന്തിൽ 50) മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 221 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ 94ന് ഓൾഔട്ടായി.അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരിസും.
എന്നാൽ മത്സരശേഷം ഹോട്ടലിൽ തിരിച്ചെത്തിയ അഭിഷേകിനൊപ്പം ഫോട്ടോയെടുക്കാൻ പിന്നാലെ ഓടിയ ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ടീം ഹോട്ടലിന്റെ ലോബിയിലൂടെ നടക്കുകയായിരുന്നു അഭിഷേകിനു പിന്നാലെ ഒരു പെൺകുട്ടി പെട്ടെന്ന് ഫോട്ടോയ്ക്കായി ഓടിയടുക്കുകയായിരുന്നു. ‘അഭിഷേക് സർ, ഫോട്ടോ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് യുവതി ഓടിയടുത്തത്. ഹോട്ടലിലെ വനിതാ ജീവനക്കാർ ഉൾപ്പെടെ ചേർന്ന് തടയാൻ ശ്രമിച്ചിട്ടും, കരഞ്ഞും ബഹളം വച്ചും യുവതി താരത്തിനു പിന്നാലെ ഓടുകയായിരുന്നു. യുവതിയെ പിന്നോട്ടു കൊണ്ടുപോയെങ്കിലും വീണ്ടും കുതറിയോടി അടുത്തേയ്ക്ക് പോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ യുവതിയെ ശ്രദ്ധിക്കാതെ അഭിഷേക്, പെട്ടെന്നു തന്നെ ഉള്ളിലേക്ക് കയറിപ്പോയി. ഇതു കണ്ടുകൊണ്ടിരുന്ന ബോളിങ് കോച്ചായ മോണി മോർക്കൽ അന്തംവിടുന്നതും ദൃശ്യങ്ങളിൽ കാണാം.















