വധശ്രമം ഉൾപ്പെടെ 17-ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമായ തിരുവല്ലം പാലപ്പൂര് സ്വദേശി മനുകുമാർ (34) പോലീസ് പിടിയിലായി. ‘ലഗാൻ മനു’, ‘കെ.ജി.എഫ് മനു’ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്.
കഞ്ചാവ് കേസിൽ പൊലീസിനു ഒറ്റിക്കൊടുത്തു എന്ന പേരിൽ മലയിൻകീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചു വരുത്തി സംഘം ചേർന്ന് ബിയർ കൂപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു ഗുരുതര പരുക്കേൽപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്‌റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണിയാൾ.
കേസിലെ മറ്റ് രണ്ട് പ്രതികൾ നേരത്തെ അറസ്‌റ്റിലായിരുന്നു. സംഭവത്തിന് പിന്നാലെ ബെംഗളൂരുവിലേക്ക് മുങ്ങിയ ഇയാൾ പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് മഹാരാഷ്ട്രയിലേക്ക് കടന്നു. തിരുവല്ലം എസ്ഐ സന്തോഷ് ഉൾപ്പെട്ട പൊലീസ് സംഘം മഹാരാഷ്ട്ര പൊലീസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. തിരുവല്ലം കൂടാതെ കോവളം, വട്ടിയൂർക്കാവ് സ്റ്റേഷനുകളിൽ മനുവിന് കേസുകളുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.















