News

PSC പരീക്ഷ ക്രമക്കേട്: കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് കടക്കാൻ എസ്ഐടി. കൂടുതൽ പി എസ് സി അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകും. കത്ത് നൽകി പി എസ് സി ചെയർമാൻ ഉൾപ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്താനാണ് നീക്കം. എന്നാൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോടതി തീരുമാനം വരുന്നതുവരെ പിഎസ് സി അംഗങ്ങൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകില്ല.

പി എസ് സി അംഗങ്ങൾ ഹാജരാകാത്തപക്ഷം കടുത്ത നടപടിയിലേക്ക് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും യാതൊരുവിധ പ്രത്യേക നിയമ പരിരക്ഷയുമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന സ്ഥലത്ത് പി.എസ്.സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നിലപാട് കടുപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

ഭരണഘടനാ സ്ഥാപനമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക നിയമപരിരക്ഷ പിഎസ്‌സിക്ക് ഉണ്ടെന്ന് ചിലർ വാദം ഉന്നയിച്ചത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയർമാൻ അന്വേഷണസംഘത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തോട് സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഉന്നത സ്ഥാനങ്ങളിലുള്ള പലരും പലഘട്ടങ്ങളിലും വിവിധ അന്വേഷണങ്ങളോട് സഹകരിച്ചിട്ടുണ്ട് എന്നുമാണ് വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.