സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരുത്തി പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം.
പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുമായുള്ള ചർച്ചകൾ ഈ മാസം 23 മുതൽ 28 വരെ സംഘടിപ്പിക്കും.
ഇതിന് മുന്നോടിയായാണ് ബാറുകളുടെ സമയം കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലേക്ക് വന്നത്. നിലവിൽ രാവിലെ 10 മുതൽ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. എന്നാൽ, ഈ സമയക്രമം ജീവനക്കാർക്ക് കടുത്ത ജോലിഭാരം ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാർ തൊഴിലാളി സംഘടനകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ബാറുകളുടെ സമയം രാത്രി 12 മണി വരെ നീട്ടിയതിന് ശേഷം ബാറുകൾ കേന്ദ്രീകരിച്ച് ക്രമസമാധാന പ്രശ്നങ്ങളും അടിപിടികളും കൊലപാതകങ്ങളും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായി ആഭ്യന്തര വകുപ്പും സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേട്ട ശേഷം മുന്നണിതലത്തിലും പാർട്ടിയിലും ചർച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുക.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന അനുവദിക്കുന്നതും മദ്യനികുതി ഘടനയിൽ മാറ്റം വരുത്തുന്നതും പുതിയ മദ്യനയത്തിൽ പരിഗണനയിലുണ്ട്.















