ന്യൂഡൽഹി: എസ്ബിഐ സമർപ്പിച്ച കൂടുതൽ ഇലക്ട്രറൽ ബോണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019 ഏപ്രിൽ 12ന് മുമ്പുള്ള വിശദാംശങ്ങളാണ് പുറത്തുവിട്ടത്. 4215 കോടി രൂപയാണ് കേന്ദ്ര ഭരണപ്പാർട്ടിയായ ബിജെപിക്ക് ഇക്കാലയളിവിൽ ലഭിക്കുന്നത്.
2019 ഏപ്രിൽ 12ലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം രാഷ്ട്രീയ പാർട്ടികൾ ഇലക്ട്രൽ ബോണ്ട് വഴി സംഭാവനയായി സ്വീകരിച്ച പണത്തിൻ്റ വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച രേഖകൾ സുപ്രീംകോടതി രജിസ്ട്രി മുദ്രവച്ച കവറിൽ തിരികെ നൽകിയിരുന്നു. ഒപ്പം പെൻ ഡ്രൈവിൽ ഒരു ഡിജിറ്റൽ പകർപ്പും കൈമാറിയിരുന്നു. ഡിജിറ്റൽ പകർപ്പിൽ നിന്നുള്ള വിവരങ്ങളാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്.
ബോണ്ടുകളുടെ തീയതി, മൂല്യം, എണ്ണം എന്നീ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ, ഏത് എസ്ബിഐ ബ്രാഞ്ചാണ് ബോണ്ടുകൾ അനുവദിച്ചിരിക്കുന്നത്, രസീത് തീയതി എന്നിവയും പുതിയ വിവരങ്ങളിൽ വ്യക്തമാണ്.
2017 -18 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി രൂപ ലഭിച്ചു. ഇതേവർഷം കോൺഗ്രസിന് ലഭിച്ചത് അഞ്ച് കോടിയാണ്.
2018- 19 സാമ്പത്തിക വർഷം ബി.ജെ.പിക്ക് 1450 കോടിയും കോൺഗ്രസിന് 383 കോടിയും ലഭിച്ചു. 2019ൽ വീണ്ടും അധികാരത്തിൽ വന്നശേഷം 2019 -2020 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 2555 കോടിയുമാണ്.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ കണക്ക് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.
സുപ്രീം കോടതി നിർദ്ദേശപ്രകാരം എസ്ബിഐ ഇലക്ട്രൽ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 14 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂല്യങ്ങളുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഇതിനെതിരെ വിമർശനവുമായി സുപ്രീംകോടതി രംഗത്ത് എത്തിയിരുന്നു.
ഇലക്ട്രൽ ബോണ്ട് കേസിൽ ബോണ്ട് നമ്പർ പ്രസിദ്ധീകരിക്കണമെന്നായിരുന്നു എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്നായിരുന്നു ഉത്തരവെന്നും പുറത്ത് വിട്ട ബോണ്ടു രേഖയിൽ സീരിയൽ നമ്പർ ഇല്ലാത്തതെന്തെന്നും കോടതി ചോദിച്ചിരുന്നു.
തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി എസ്ബിഐക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. ഇലക്ട്രൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിലേ പണം നൽകിയ ആളെക്കുറിച്ചും ഏത് രാഷ്ട്രീയപാർട്ടിക്കാണ് പണം നൽകിയതെന്നും അറിയാൻ കഴിയൂ എന്നും കോടതി പറഞ്ഞിരുന്നു.