കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തൽ തള്ളി ഇടതു മുന്നണി കണ്‍വീനർ ഇ.പി ജയരാജൻ. ദീപ്തി വർഗീസിനെ തനിക്കറിയില്ലെന്നും ജയരാജൻ പറഞ്ഞു. എന്തെങ്കിലും വന്നു പറയുകയാണ്. ഇതിനൊക്കെ മറുപടി പറഞ്ഞ് തന്റെ നിലവാരം കുറയ്ക്കാനില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. ക്ഷണിക്കാതെ തന്നെ കോണ്‍ഗ്രസുകാർ പാർട്ടിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പത്മജയുമായി സംസാരിച്ചുവെന്ന വെളിപ്പെടുത്തലിനും എൽഡിഎഫ് കൺവീനർ മറുപടി പറഞ്ഞു. പത്മജ വേണുഗോപാൽ തന്നെ വന്നു കണ്ടിട്ടില്ല.
തന്റെ ഭാര്യയുടെ ഫോട്ടോ മാറ്റി സ്വപ്ന സുരേഷിനെവെച്ചതിൽ സംശയങ്ങളുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സംശയമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. ദീപ്തിയെ സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കാര്യങ്ങൾ തെളിഞ്ഞുവരട്ടെയെന്നായിരുന്നു ഇപിയുടെ മറുപടി. ഏപ്രിൽ 26 ബിജെപിയെ തോൽപ്പിക്കാനുള്ള ദിവസമാണ്. ബിജെപിയെ നേരിടാൻ ഇടതുപക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂൺ നാലോടു ഇന്ത്യയിലെ ഫാസിസ്റ്റ് ഭീകര ഭരണം അവസാനിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങൾക്ക് സാധിക്കും. ഞങ്ങൾക്ക് എല്ലാവരുടെയും വോട്ട് വേണം. ന്യൂനപക്ഷ-ഭൂരിപക്ഷ മതവിഭാഗങ്ങളെല്ലാം വേദന അനുഭവിക്കുന്നവരാണ്. കേന്ദ്രം ഉണ്ടാക്കികൊണ്ടിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമെല്ലാം അവരെ ഭയപ്പെടുത്തുകയാണ്. ഇവിടെ തോൽപ്പിക്കേണ്ടത് ബിജെപിയെയാണെന്നും ജയരാജൻ പറഞ്ഞു.
ബിജെപിയെ തോൽപ്പിച്ച് ഇന്ത്യയിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് മതന്യൂനപക്ഷങ്ങളെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. ഇടതുപക്ഷത്തോട് മത്സരിക്കാൻ കരുത്തുള്ള ഒരു സ്ഥാനാർത്ഥിയും 20 മണ്ഡലങ്ങളിലുമില്ലെന്നും ജയരാജൻ അവകാശപ്പെട്ടു.
















