അടൂർ: കടമ്പനാട് വില്ലേജ് ഓഫിസർ മനോജിൻ്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബവും സഹപ്രവർത്തകരും. രാവിലെ ഫോണിൽ വന്ന കോളിനു പിന്നാലെയായിരുന്നു ആത്മഹത്യയെന്ന് കുടുംബം പറയുന്നു. മനോജിൻ്റെ ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ടു പോയി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളിൽ നിന്നും സമ്മർദമുണ്ടായതായും കുടുംബം ആരോപിക്കുന്നു.
അതേ സമയം ബാഹ്യ ഇടപെടൽ ഉണ്ടോയന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹപ്രവർത്തകർ ജില്ലാ കലക്ടർക്ക് പരാതി നൽകി. പന്ത്രണ്ട് വില്ലേജ് ഓഫീസർമാർ ഒപ്പിട്ട പരാതിയാണ് നൽകിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങൾ, മറ്റ് കാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിവില്ല മാനസിക സമ്മർദം, ജോലിയിൽ ബാഹ്യ ഇടപെടൽ ഉണ്ടായതായും വീട്ടുകാർ പറഞ്ഞതായും സഹപ്രവർത്തകർ പറഞ്ഞു.
”സംഭവദിവസം രാവിലെ എട്ടുമണിക്ക് സഹപ്രവർത്തകനായ ഏലംകുളം വില്ലേജ് ഓഫീസിൽ മനോജ് വിളിച്ച് കൂളായി സംസാരിച്ചു. ബുദ്ധിമുട്ടോ, പ്രയാസമോ സംസാരത്തിലുണ്ടായിരുന്നില്ല. പിന്നീട് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എടുത്തുചാടുന്നു. എല്ലാ മേഖലയിലും സമ്മർദം ഉണ്ട്. മണ്ണെടുപ്പും മറ്റും പതിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് പല വിഷയങ്ങളുണ്ട്. ബാഹ്യ ഇടപെടലുകൾ ഉണ്ടെന്നുള്ളത് വസ്തുതയാണ്”-സഹപ്രവർത്തകർ പറയുന്നു.
തിങ്കളാഴ്ച രാവിലെ 10നാണ് മനോജിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപികയായ ഭാര്യ രാവിലെ ശൂരനാട് നടുവിലെമുറി ഗവ. എൽപി സ്കൂളിലേക്ക് പോയ സമയത്താണ് സംഭവം. രാവിലെ കുളിക്കാനെന്നും പറഞ്ഞു മുറിയിലേക്കു പോയ മനോജിനെ കുറേനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറന്മുള വില്ലേജ് ഓഫിസിൽ നിന്ന് അടുത്തിടെയാണ് മനോജ് കടമ്പനാട് വില്ലേജ് ഓഫിസറായി സ്ഥലം മാറിയെത്തുന്നത്. തൻ്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും പണം നൽകാനുള്ള ഒരാൾക്ക് അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടെന്നുമുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
















