കൊച്ചി: സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ സഹകരണ ബാങ്കുകളുടെ പേരുവിവരങ്ങൾ ഹൈക്കോടതിയെ അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു വ്യക്തി നൽകിയ ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇഡി. ഹൈക്കോടതിക്ക് വിവരങ്ങൾ കൈമാറിയത്. 12 ബാങ്കുകളുടെ പേരുകളാണ് ഹൈക്കോടതിയിൽ സമർപ്പിച്ച വിശദാംശങ്ങളിലാണുള്ളത്.
അയ്യന്തോൾ, മാരായമുറ്റം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണൽ, ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് നടന്നത്. കരുവന്നൂരിനുപുറമെ ക്രമക്കേട് കണ്ടെത്തി കേസുകൾ രജിസ്റ്റർചെയ്ത ബാങ്കുകളാണിവ.
സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുന്നതില്‍ ക്രമക്കേടുണ്ട്. കെവൈസി രേഖപ്പെടുത്തിയതിലും അംഗത്വ രജിസ്റ്റര്‍ പാലിക്കുന്നതിലും നിയമവിരുദ്ധതയുണ്ടെന്നും. വായ്പയ്ക്ക് ഈട് നല്‍കുന്നതിലും വ്യാപക ക്രമക്കേടുണ്ടെന്നും ഇഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംഗ് മൂലത്തിലും വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ഇഡി വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് പലരിൽനിന്നും മൊഴിയെടുത്തിരുന്നു. അതിൽന്ന് പല രാഷ്ട്രീയ നേതാക്കളുടെയും പങ്ക് പുറത്തുവന്നെന്നും മുൻപ് സമർപ്പിച്ച സത്യവാംഗ് മൂലത്തിൽ പരാമർശിച്ചിട്ടുള്ളവർക്കടക്കം സമൻസ് അയയ്ക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു. മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ളവരെ പരാമർശിച്ചുകൊണ്ടായിരുന്നു ഇ.ഡിയുടെ മുൻപത്തെ സത്യവാംഗ് മുലം.
















