തിരുവനന്തപുരം: ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. കോൺഗ്രസ് സേവാദൾ മഹിള തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും സജീവ കോൺഗ്രസ് പ്രവർത്തകയുമായ വേങ്കോട് അജിതകുമാരി ബി ജെ പിയിൽ ചേർന്നു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. കോൺഗ്രസിനുള്ളിൽ കാലാകാലങ്ങളായി വനിതാ പ്രവർത്തകരോടുള്ള അവഹേളനമാണ്
ഇപ്പോൾ ബിജെപിയിൽ അംഗത്വം സ്വീകരിക്കാനുള്ള കാരണമെന്ന് അജിതയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം കെ.കരുണാകരൻ്റെ സന്തത സഹചാരി തമ്പാനൂർ സതീഷും പാർട്ടി വിട്ടിരുന്നു. നിലവിൽ സഖാവാകാനും സംഘിയാകാനും താല്പര്യമില്ല എന്ന് വ്യക്തമാക്കിയായിരുന്നു രാജി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉയർത്തിയത്.
സാധാരണ പ്രവർത്തകർ കൊടുംവെയിലത്ത് വീടുകളിലും മറ്റും കയറിയിറങ്ങി പിരിച്ച കെപിസിസി ഫണ്ട് മുഴുവൻ പ്രസിഡന്റ് കൊള്ളയടിക്കുകയും ധൂർത്തടിക്കുകയും ചെയ്യുന്നു. ഫണ്ടിനെ കുറിച്ച് കെപിസിസി എക്‌സിക്യൂട്ടീവിലോ കമ്മിറ്റികളിലോ ചർച്ചയ്‌ക്കു തയ്യാറാകുന്നില്ല.
തിരുവനന്തപുരം ഉദയാ പാലസിൽ സംഘടിപ്പിച്ച കോൺഗ്രസ് പരിപാടിയിൽ കയറണമെങ്കിൽ പ്രവർത്തകർ 500 രൂപ വീതം നൽകണമെന്ന് നിബന്ധനവച്ചു. ആ പരിപാടി പരാജയമായിരുന്നുവെന്നും സതീഷ് വ്യക്തമാക്കിയിരുന്നു
















