ഹിന്ദുത്വ അജണ്ട സ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമമാണ് സിഎഎ: എം.വി ഗോവിന്ദന്‍

കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി രാഷ്ട്രീയ ലക്ഷ്യം നേടാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. വര്‍ഗീയ ധ്രുവീകരണത്തിലൂടെ കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കമാണിത്. ബിജെപിക്ക് എതിരെ ശക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമായാണ്. സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്ക് എതിരെയാണ്. ഗൗരവ സ്വഭാവമുള്ള കേസുകളും കൂട്ടത്തിലുണ്ട്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന് ശക്തമായ നിലപാടുണ്ട്. നിയമം ഒരു കാരണവാശലും കേരളത്തില്‍ നടപ്പാക്കില്ല. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഎമ്മിന്റെ നിലപാട്. 

എന്നാല്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. എന്ന് പറഞ്ഞാല്‍ ബിജെപിയെ സഹായിക്കുന്നതാണ് സതീശന്റെ നിലപാട്. കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ഫലപ്രദമായ കൂട്ടായ്മകള്‍ രൂപപ്പെടുന്നില്ല. കേരളത്തില്‍ ഇടതുമുന്നണിയോട് ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ്, ബിജെപിക്കെതിരെ പോരാടാന്‍ ഒന്നും ചെയ്യുന്നില്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റുകളായെടുത്ത് ബിജെപി വിരുദ്ധ വോട്ട് ചോരാതെ പ്രത്യേകം പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ ഇന്ത്യ സഖ്യത്തിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദുത്വ അജണ്ട സ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് സിഎഎ. പാര്‍ലമന്ററി ജനാധിപത്യം തകര്‍ക്കാന്‍ ബോധപൂര്‍വമുള്ള നീക്കം നടക്കുന്നു. ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പൗരത്വ നിയമം അടിച്ചേല്‍പ്പിക്കുന്നത് മതനിരപേക്ഷതക്ക് വിരുദ്ധമായ നിലപാടാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ നിയമം നടപ്പാക്കുന്നത്. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും മുത്തലാഖ് നിരോധനവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് സവിശേഷമായ നിയമങ്ങളുണ്ട്. ഇതില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാത്രം റദ്ദാക്കിയത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ്. പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നത് മതരാഷ്ട്ര വാദമാണ്. സി.എ.എ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ രണ്ട് പ്രധാന നേതാക്കളാണ് കേരളത്തില്‍ മത്സരിക്കുന്നത്. ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് പകരം ഇടതു പക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ഇവര്‍ മത്സരിക്കുന്നത്. 

ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. അതേസമയം വര്‍ഗീയ ധ്രുവീകരണ സൃഷ്ടിച്ച് ജനകീയ വിഷയങ്ങളെ മറികടക്കാന്‍ ആണ് ബിജെപി ശ്രമമെന്നും കള്ളപ്പണം ബിജെപിയുടെ ഫണ്ടിലേക്ക് ഒഴുകിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ജനങ്ങള്‍ക്ക് വിശദമാംശങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ടെന്നാണ് ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയെ സംരക്ഷിക്കാന്‍ നോക്കിയ എസ്ബിഐ വെട്ടിലായിരിക്കുന്നു. 

സിപിഎം വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ. കെ സി വേണുഗോപാല്‍ ഇപ്പോള്‍ രാജ്യസഭാ അംഗമാണ്. ബിജെപിക്ക് അനുകൂലമായ നിലപാടിന്റെ ഭാഗമായാണ് കെസി വേണുഗോപാലിന്റെ മത്സരം. കേന്ദ്രത്തിനെതിരെ കേരളം നല്‍കിയ വായ്പാ പരിധി കേസില്‍ നിര്‍ണായക നിലപാടാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. കോടതിയുടെ മൂന്ന് നിരീക്ഷണങ്ങളും സര്‍ക്കാരിന് അനുകൂലമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Read more :