സന്തോഷ് ട്രോഫി കിരീടം സർവീസസിന്; ഒരു ഗോളിന് ഗോവയെ വീഴ്ത്തി

 

ഇറ്റാനഗർ: സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. ഫൈനലില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്.  67-ാം മിനിറ്റിൽ മലാളി താരം പി.പി. ഷഫീൽ ആണ് സർവീസസിനായി ഗോൾ നേടിയത്. 

സര്‍വീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. ആറാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗോവ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും നിരാശയോടെ മടങ്ങി. ഇക്കഴിഞ്ഞ ദേശീയ ഗെയിംസ് ഫുട്ബോൾ ചാംപ്യൻഷിപ്പിലും സർവീസസ് ആയിരുന്നു ചാംപ്യന്മാർ.

മിസോറമിനെതിരായ സെമിയില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് സര്‍വീസസ് കളത്തിലിറങ്ങിയത്. സെമിയില്‍ 88-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഡിഫന്‍ഡര്‍ സോഥാന്‍പുയിയക്ക് പകരം വിവേകാനന്ദ സഗായരാജ് ആദ്യ ഇലവനിലെത്തി. മിഡ്ഫീല്‍ഡര്‍ ലോയ്ഡ് കാര്‍ഡോസോയ്ക്ക് പകരം ഗോളടിയന്ത്രം നെസിയോ മരിസ്‌റ്റോ ഫെര്‍ണാണ്ടസിനെയും പ്രതിരോധത്തില്‍ ജോസഫ് ക്ലെമെന്റെയ്ക്ക് പകരം ജോയല്‍ കൊളാസോയേയും ഉള്‍പ്പെടുത്തി 4-4-2 ഫോര്‍മേഷനിലാണ് ഗോവ ഇറങ്ങിയത്.

യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ടു. ആദ്യ പകുതിയിൽ ഇരു ടീമുകളും അടിയും തിരിച്ചടിയുമായി മുന്നേറിയെങ്കിലും നേരിയ ആധിപത്യം ഗോവയ്ക്കായിരുന്നു. ഗോവയ്ക്കായി മധ്യനിരാ താരം മുഹമ്മദ് ഫഹീസ് മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ പ്രകടനമാണ് ആദ്യ പകുതിയിൽ കാഴ്ചവച്ചത്.

 
രണ്ടാം പകുതിയുടെ തുടക്കത്തിൽ സർവീസസ് മുന്നേറ്റം. 67-ാം മിനിറ്റില്‍ ഗോവയെ ഞെട്ടിച്ച് സര്‍വീസസ് മുന്നിലെത്തി. പി പി ഷഫീലാണ് സര്‍വീസസിനായി വലകുലുക്കിയത്. രാഹുല്‍ രാമകൃഷ്ണന്റെ പാസില്‍ ഗോവന്‍ ബോക്‌സിന് 22-വാര അകലെ നിന്നുള്ള ഷഫീലിന്റെ ഷോട്ട് ഗോവന്‍ ഗോളിയ്ക്ക് തടയാനായില്ല.

ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഗോവ ആക്രമണങ്ങള്‍ കടുപ്പിച്ചു. പലതവണ സര്‍വീസസ് ബോക്‌സില്‍ താരങ്ങള്‍ കയറിയിറങ്ങി. നിരവധി ഷോട്ടുകളുമുതിര്‍ത്തു. എന്നാല്‍ സര്‍വീസസ് പ്രതിരോധം ഉറച്ചുനിന്നതോടെ മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. സര്‍വീസസ് ഏഴാം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു.

Read more :