കൊച്ചി : കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് മുൻപേ പറഞ്ഞത് ഇപ്പോൾ യാഥാർഥ്യമായില്ലേയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ‘ഞങ്ങളുടെ അഭ്യാസം എങ്ങനെയുണ്ട്’ എന്നും സുധാകരൻ മാധ്യമപ്രവർത്തകരോടു ചോദിച്ചു. ഓരോ പ്രദേശത്തിനും പറ്റിയ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി ആരെന്ന് അരിച്ചുപെറുക്കി പരിശോധിച്ചിട്ടാണ് പട്ടിക പ്രഖ്യാപിച്ചതെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാനുള്ള എല്ലാ സൗകര്യവും സിപിഎം ചെയ്തുകൊടുത്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ബിജെപിക്ക് കേരളത്തിൽ ഇല്ലാത്തൊരു സ്ഥാനം ഉണ്ടാക്കിക്കൊടുക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
‘‘സർപ്രൈസാണ് വരാൻ പോകുന്നതെന്ന് ഞങ്ങൾ ആദ്യമേ പറഞ്ഞിരുന്നതല്ലേ? മിനിഞ്ഞാന്നു പറഞ്ഞു, ഇന്നലെ പറഞ്ഞു, ഇന്ന് നിങ്ങൾക്കത് അനുഭവേദ്യവുമായി. എങ്ങനെയുണ്ട് ഞങ്ങളുടെ അഭ്യാസം? ചില സ്ഥലങ്ങളിൽ സിറ്റിങ് എംപിമാരെ മാറ്റി മത്സരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം പൂർണമായും പാർട്ടിക്കായിരിക്കും. പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള സീനിയർ നേതാക്കളുമായും ചർച്ച നടത്തി ഫലപ്രദമായ രീതിയിലുള്ള ഒരു തീരുമാനമാണ് ഞങ്ങൾ ഇവിടെ കൈക്കൊണ്ടിരിക്കുന്നത്. ഓരോ പ്രദേശത്തിനും പറ്റിയ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി ആരെന്ന് ഞങ്ങൾ അറിച്ചുപെറുക്കി പരിശോധിച്ചിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്.’’ – സുധാകരൻ പറഞ്ഞു.
ഇടതുപക്ഷം പറയുന്ന തീയറി അനുസരിച്ചാണെങ്കിൽ രാഹുൽ ഗാന്ധിക്കെതിരെ അവർ മത്സരിക്കാൻ പാടില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മുൻപ് രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കുന്ന സമയത്ത് ദേശീയ തലത്തിൽ ഈ പറയുന്ന സഖ്യമൊന്നുമില്ലല്ലോ. അന്ന് എന്തിനാണ് രാഹുലിനെ തോൽപ്പിക്കാൻ നോക്കിയത്. മുൻപ് ക്രിമിനലുകളെ പറഞ്ഞുവിട്ട് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സിപിഎമ്മുകാരാണ് ഇപ്പോൾ ഇതെല്ലാം പറയുന്നത്. അവർ രാഹുൽ ഗാന്ധിയോട് എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Read more :
- ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ സി.പി.എമ്മിൽ ചേർന്നു
- മണിപ്പുരിൽ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി അജ്ഞാതർ: വ്യാപക തിരച്ചിൽ
- റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കും; ചർച്ച നടക്കുന്നുണ്ടെന്ന് കേന്ദ്രം
- പത്മജയ്ക്ക് സീറ്റ് നൽകുന്നതിൽ ബിജെപിക്കുള്ളിൽ എതിർപ്പ്; ഡൽഹിയിലെ ചടങ്ങിൽ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ സുരേന്ദ്രന്‍
- ഡൽഹിയിൽ നമസ്കരിക്കുകയായിരുന്നവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസിന്റെ നടപടി വിവാദമാകുന്നു : വൻ പ്രതിഷേധം
‘‘കഴിഞ്ഞ തവണ തമിഴ്നാട്ടിൽ മത്സരിച്ച രണ്ട് സിപിഎം സ്ഥാനാർഥികൾ അവിടെ രാഹുൽ ഗാന്ധിയുടെ പടംവച്ച് പോസ്റ്ററടിച്ചാണ് ജയിച്ചത്. രാഹുൽ ഗാന്ധി കേരളത്തിൽത്തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് കേരളത്തിലെ നേതാക്കൾ തന്നെയാണ്. അദ്ദേഹം കേരളത്തിൽത്തന്നെ മത്സരിക്കണമെന്ന ആവശ്യം അംഗീകരിപ്പിക്കാൻ എല്ലാ ഘടകക്ഷികളും യുഡിഎഫ് ചെയർമാനായ എന്നെയാണ് ചുമതലപ്പെടുത്തിയത്. ഞങ്ങൾ ഇക്കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിലെ യുഡിഎഫിന്റെ പൊതുവായ ആവശ്യമാണ് രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കണം എന്നത്. അത് പാർട്ടി അംഗീകരിച്ചു. അതിന് എൽഡിഎഫ് ഇത്ര ആശങ്കപ്പെടുന്നത് എന്തിനാണ്?
‘‘കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാനുള്ള എല്ലാ സൗകര്യവും ചെയ്തിട്ടാണ് സിപിഎം നിൽക്കുന്നത്. ബിജെപിയുടെ മുൻപിൽ വിരണ്ടാണ് സിപിഎമ്മിന്റെ നിൽപ്പ്. അതുകൊണ്ടാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞത്, കേരളത്തിൽ പല മണ്ഡലങ്ങളിലും ബിജെപി രണ്ടാമതു വരുമെന്ന്. ബിജെപിക്ക് കേരളത്തിൽ ഇല്ലാത്തൊരു സ്ഥാനം ഉണ്ടാക്കിക്കൊടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അവരുപോലും അവകാശപ്പെടാത്ത ഇടമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. ഞങ്ങളുടെ നിലപാട് എല്ലാവർക്കും മനസ്സിലായല്ലോ. അവർ ഒരിടത്തും അക്കൗണ്ട് തുറക്കാതിരിക്കാൻ വേണ്ട എല്ലാ കരുതലും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ബിജെപി പല സ്ഥലങ്ങളിലും രണ്ടാമതെത്തും എന്ന് ഇ.പി. ജയരാജൻ പറയുമ്പോൾ, എനിക്ക് സിപിഎമ്മിന്റെ കാര്യമോർത്താണ് സങ്കടം. അവിടെയെല്ലാം മൂന്നാം സ്ഥാനത്താകുക സിപിഎം ആയിരിക്കുമല്ലോ’’ – സതീശൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















