വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ റാഗിംങ്; രാജ്യത്തെ ആദ്യ റാഗിംങ് സംഭവം ഇങ്ങനെ; ‘പ്രൊഹിബിഷന്‍ ഓഫ് റാഗിങ് ആക്ട് എവിടെ ? ( സ്‌പെഷ്യല്‍)

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ അന്തരിച്ച സിദ്ധാര്‍ഥ് കൂട്ട റാഗിംങിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതോടെ കേരളത്തിലെ കലാലയങ്ങളില്‍ നിലനില്‍ക്കുന്ന റാഗിംങ് എന്ന കലാപ്രകടനം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ജീവന്‍ അപഹരിക്കുന്ന ഈ നിയമവിരുദ്ധ കാര്യപടിപാടിയെ പാടെ നിരോധിക്കാന്‍ വേണ്ടിയാണ് ‘പ്രൊഹിബിഷന്‍ ഓഫ് റാഗിങ് ആക്ട് ‘ കൊണ്ടുവന്നത്. റാഗിംങ് തടയുക എന്ന ഉദ്ദശത്തോടു കൂടി 1998 ഒരു ദ്വിതല സംവിധാനമായാണ് ഇത് ഉണ്ടാക്കിയത്. തമിഴ്‌നാട് സര്‍ക്കാരാണ് ആദ്യമായി ഈ നിയമം നടപ്പാക്കിയതും.  

പ്രൊഹിബിഷന്‍ ഓഫ് റാഗിംങ് ആക്ട് 1998 നിലവില്‍ വരാന്‍ അതി ദാരുണമായ ഒരു സംഭവമാണ് കാരണമായത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സിലറായിരുന്ന പി. കെ പൊന്നുസ്വാമിയുടെ മകന്‍ പൊന്‍ നവരസുവിന്റെ മരണമാണ് നിയമ നിര്‍മ്മാണത്തിലേക്ക് വഴി തെളിച്ചത്. തമിഴ്‌നാട് ചിദംബരം ജില്ലയിലെ രാജ മുത്തയ്യ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവരസു. 1996 ലാണ് സംഭവം നടക്കുന്നത്. ഒരു ദീപാവലി ദിവസത്തെ അവധി ആഘോഷിക്കാന്‍ വീട്ടില്‍ എത്തുമെന്ന് അറിയിച്ച മകനെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് നിരാശയായിരുന്നു ഫലം. മകന്‍ എത്തേണ്ട സമയവും കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പൊന്നുസ്വാമി മകനെ തേടി ഇറങ്ങി. 

കോളേജിലും ഹോസ്റ്റലിലും മകന്റെ കൂട്ടുകാരുടെയും വീടുകളില്‍ പൊന്നുസ്വാമി തിരഞ്ഞു. ഒരിടത്തും മകനെ കണ്ടെത്താനായില്ല. മനസ്സിലെവിടെയോ ഒരു ഭയവും ഉടലെടുത്തു. തുടര്‍ന്ന് പൊന്നുസ്വാമി വീട്ടിലേക്കു മടങ്ങി. തന്നോട് പറയാതെ ദൂരെ സ്ഥലത്ത് എവിടെയെങ്കിലും പോയിരിക്കാമെന്ന് സ്വയം ആശ്വസിച്ചു. പക്ഷെ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകന്റെ വിവരമൊന്നുമുണ്ടായില്ല. കോളേജില്‍ നിന്നോ ഹോസ്റ്റലില്‍ നിന്നോ മകന്റെ വിളിയുമെത്തിയില്ല. നവരസുവിന് വല്ല അപകടവും സംഭവിച്ചോ എന്ന അച്ഛന്റെ ചിന്തയില്‍ നിന്നും പോലീസിനെ വിവരം അറിയിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ നവംബര്‍ 10 ന് പോലീസില്‍ പരാതി നല്‍കി.

 

പൊലീസ് കോളേജിലും ഹോസ്റ്റലിലും അന്വേഷണം ആരംഭിച്ചതോടെ അടുത്ത ദിവസം ഇതേ കോളേജിലെ എം.ബി.ബി.എസ് സീനിയര്‍ വിദ്യാര്‍ത്ഥിയായ ജോണ്‍ ഡേവിഡ് നാടകീയമായി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നവരസുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു ജോണ്‍ഡേവിഡിന്റെ കീഴടങ്ങല്‍. അപ്പോഴും പൊന്‍ നവരസുവിനെ കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞില്ല. താനും സംഘവും ചേര്‍ന്ന് റാഗ് ചെയ്‌തെന്ന് സമ്മതിച്ച ജോണ്‍ഡേവിഡ്, നവരസു എവിടെയെന്നു മാത്രം പറഞ്ഞില്ല. റാഗിംങ് ചെയ്തുവെന്ന് പറഞ്ഞത് പോലീസിന് സംശയം ബലപ്പെടുത്തി. 

ഇതോടെ പോലീസിന്റെ ചോദ്യം ചെയ്യലിന്റെ രീതിമാറ്റി. പോലീസിന്റെ ചോദ്യം ചെയ്യലിന്റെ രീതി മാറയതോടെ പിടിച്ചു നില്‍ക്കാനാവാതെ ജോണ്‍ഡേവിഡ് സത്യം പറയാന്‍ നിര്‍ബന്ധിതനായി. ഒടുവില്‍ നവരസുവിനെ നവംബര്‍ 6ന് കൊലപ്പെടുത്തിയതായി ജോണ്‍ ഡേവിഡ് സമ്മതിച്ചു. തുടര്‍ന്ന് ഡോണ്‍ഡേവിഡ് പറഞ്ഞ കഥ കേട്ട് പോലീസുകാര്‍ പോലും വിറച്ചുപോയി. അതി ക്രൂരമായ റാഗിംങിനിടെയാണ് പൊന്‍ നവരസു കൊല്ലപ്പെട്ടത്. ഹോസ്റ്റല്‍ മുറിയില്‍ നടന്ന റാഗിംങിനിടയില്‍ തന്റെ ചെരുപ്പ് നക്കി തുടയ്ക്കാന്‍ ജോണ്‍ ഡേവിഡ് ആജ്ഞാപിച്ചത് നവരസു നിരസിച്ചു. 

ഇതോടെയാണ് റാഗിംങ് കൊലപാതകത്തിന്റെ രൂപത്തിലേക്ക് ജോണ്‍ഡേവിഡും സംഘവും മാറ്റിയത്. മണിക്കൂറുകള്‍ നീണ്ട മൃഗീയ പീഡനമായിരുന്നു നവരസു ഏറ്റുവാങ്ങിയത്. റാഗിംങ ചെയ്യുന്തോറും ജോണ്‍ഡേവിഡിനും സംഘത്തിനും ഹരം കയറുകയായിരുന്നു. ഓരോ റാഗിംങിന്റെയും അവസാനം നവരസു അഴശനായിക്കൊണ്ടിരിക്കുകയും ചെയ്തു. ഒടുവില്‍ പീഡനം മരണത്തിലേക്കു എത്തുകയായിരുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും റാഗിംങിനു വിധേയമായി മരണത്തിനു കീഴടങ്ങിയ പൊന്‍ നവരസുവിന്റെ മൃതദേഹത്തെ ജോണ്‍ഡേവിഡ് തന്റെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൊണ്ട് മുറിച്ചു. മൃതശരീരം രക്തം പുറത്തു വരാത്ത രീതിയില്‍ കഷ്ണം കഷ്ണമാക്കി മുറിച്ച് കവറുകളിലാക്കി. 

പിന്നീട് ചെന്നൈയില്‍ പല ഭാഗത്തായി ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നവരസുവിന്റെ കൊലപാതകത്തില്‍ ജോണ്‍ ഡേവിഡ് ശിക്ഷിക്കപ്പെടുകും ചെയ്തു. 1998 മാര്‍ച്ച് 11ന് കടലൂര്‍ ജില്ലാ സെഷന്‍സ് കോടതി ജോണ്‍ഡേവിന് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍, മതിയായ തെളിവുകളോ, സാക്ഷിമൊഴിയോ ഇല്ലാതിരുന്ന കേസായതിനാല്‍ മദ്രാസ് ഹൈക്കോടതി 2001 ഒക്ടോബര്‍ 5ന് വിധി റദ്ദാക്കി ഇയാളെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 

2011 ഏപ്രില്‍ 20ന്, മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധി സുപ്രീം കോടതി റദ്ദാക്കുകയും കീഴ്ക്കോടതിയുടെ ശിക്ഷ ശരിവെയ്ക്കുകയും ചെയ്തതോടെ ജോണ്‍ഡേവിഡ് വീണ്ടും ഇരുമ്പഴിക്കുള്ളിലായി. ഇരട്ട ജീവപര്യന്തം ഒന്നിച്ച് അനുഭവിക്കണമെന്നായിരുന്നു സുപ്രീംകോടതി കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ട് വിധിച്ചത്. ഈ സംഭവം മെഡിക്കല്‍ മേഖലയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സ്വകാര്യ മെഡിക്കല്‍ എഞ്ചിനീറിംഗ് പഠനത്തിനായി മക്കളെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് അയച്ച കുടുംബങ്ങളെല്ലാം ഭീതിയിലായി. തമിഴ്‌നാട്ടില്‍ നടന്ന കൊലപാതകമാണെങ്കിലും അത്, നടുക്കം സൃഷ്ടിച്ചത് രാജ്യത്താകെയാണ്. 

അന്ന് ചെന്നൈ ഭറിച്ചിരുന്നത് ജയലളിതാ സര്‍ക്കാരാണ്. കോളേജുകളില്‍ നടക്കുന്ന നിയമവിരുദ്ധ റാഗിംങിനെതിരേ ശക്തമായ നടപടി എടുക്കാന്‍ ജയലളിത തന്നെ പോലീസിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് റാഗിംങിനെതിരേ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ജയലളിതാ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ജയലളിത സര്‍ക്കാരിനു പിന്നാലെ വന്ന കരുണാനിധി സര്‍ക്കാര്‍ റാഗിംങ് വിരുദ്ധ ഓര്‍ഡിനന്‍സ് നിയമമാക്കി മാറ്റുകയായിരുന്നു. അങ്ങനെ ഇന്ത്യയില്‍ ആദ്യമായി റാഗിംങ് നിരോധന നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. 

ഈ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി തമിഴ്‌നാട് മാറുകയും ചെയ്തു. ഈ നിയമം പിന്‍പറ്റി മറ്റും സംസ്ഥാനങ്ങളും റാഗിംഘ് വിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്. കുറച്ചുകാലമായി റാഗിംങ് ഒരു സാമൂഹ്യ പ്രശ്‌നമായി ഉയര്‍ന്നു വന്നിരുന്നില്ല. ഒരു നിയമ വിരുദ്ധ നടപടിയെ നിയമം മൂലം ഇല്ലാതാക്കിയെ ആശ്വാസത്തിലായിരുന്നു രാജ്യം. എന്നാല്‍, കേരളത്തില്‍ പൂക്കോട് വെറ്റിനറി കോളേജിലെ സംഭവം വീണ്ടും റാഗിംങ് എന്ന കൊലയാളി പരിപാടി അവസാനിച്ചിട്ടില്ല എന്നതിനു തെളിവായിരിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ റാഗിംങ് അനുവദിക്കുന്നത്, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണെന്ന സത്യമാണ് പുറത്തു വരുന്നത്. വിപുലമായ നിമമാണ് പാസാക്കിയതെങ്കിലും ആ നിയമം ഇന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ദുഖകരം. 

Read More : 

പ്രൊഹിബിഷന്‍ ഓഫ് റാഗിംങ് ആക്ട് 1998 

സംവിധാനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനില്‍ ചില ചുമതലകള്‍ നിക്ഷിപ്തമാണ്. അദ്ദേഹം തനിക്ക് ലഭിച്ച റാഗിങ്ങ് സംബന്ധമായ പരാതിയിന്‍മേല്‍ നടത്തുന്ന അന്വേഷണം വളരെ പ്രധാനപ്പെട്ടതാണ്. അന്വേഷണത്തില്‍ പരാതി കഴമ്പുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ പരാതി പോലീസിന് കൈമാറണം. ബാക്കി അന്വേഷണത്തിനും തുടര്‍ന്നുള്ള കോടതി നടപടികള്‍ക്കും പോലീസാണ് ചുമതല വഹിക്കുന്നത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് മാനസികമോ ശാരീരികമോ ആയ ഉപദ്രവം ഉണ്ടാക്കുകയോ ആ വിദ്യാര്‍ഥിയില്‍ ഭീതിയോ ജാള്യതയോ വേവലാതിയോ നാണക്കേടോ ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയോ ചെയ്താല്‍ അയാളെ റാഗ് ചെയ്തതായി പറയാം. ഒരു വിദ്യാര്‍ഥിയെ കളിയാക്കുക, ആക്ഷേപിക്കുക, അയാളെ പരിഹാസപാത്രമാക്കുന്ന രീതിയിലുള്ള തമാശകള്‍ കാണിക്കുക തുടങ്ങിയവയെല്ലാം സാധാരണഗതിയില്‍ റാഗിങ്ങിന്റെ നിര്‍വചനത്തില്‍ വരുന്ന പ്രവൃത്തികളാണ്. റാഗിങ്ങ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ വച്ചോ, പുറത്ത് വച്ചോ എവിടെവച്ച് നടന്നാലും നിയമവിരുദ്ധമായ നടപടിയാണ്.

റാഗിങ്ങ് നടത്തുന്ന വ്യക്തിക്ക് രണ്ട് കൊല്ലം വരെ തടവുശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്നതാണ്. കൂടാതെ ആ വിദ്യാര്‍ഥിയെ അയാള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും ഡിസ്മിസ് ചെയ്യുന്നതും അയാള്‍ക്ക് മറ്റേതൊരു സ്ഥാപനത്തിലും അടുത്ത മൂന്ന് കൊല്ലത്തേക്ക് പ്രവേശനം ലഭിക്കാത്തതുമാണ്. ഏതെങ്കിലും ഒരു വിദ്യാര്‍ഥിയോ രക്ഷകര്‍ത്താവോ മാതാപിതാക്കളോ അധ്യാപകരോ റാഗിങ്ങ് സംബന്ധിച്ച് രേഖാമൂലം പരാതി ഉന്നയിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവന്‍ ആ പരാതിയിന്‍മേല്‍ പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം അന്വേഷണം നടത്തേണ്ടതാണ്. 

പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ കുറ്റാരോപിതനായ വിദ്യാര്‍ഥിയെ സസ്പെന്റ് ചെയ്യുകയും റാഗിങ്ങ് സംബന്ധിച്ചുള്ള പരാതി പോലീസിന് കൈമാറുകയും ചെയ്യണം. പരാതിയില്‍ കഴമ്പില്ലെങ്കില്‍ പരാതി ഉന്നയിച്ച വിദ്യാര്‍ഥിയെ രേഖാമൂലം അക്കാര്യം അറിയിക്കേണ്ടതുമാണ്. മേല്‍പറഞ്ഞ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അദ്ദേഹം റാഗിങ്ങിന് പ്രേരകമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി ഗണിച്ചുകൊണ്ട് റാഗിങ്ങ് നടത്തിയ വ്യക്തിക്ക് നല്‍കാവുന്ന തടവുശിക്ഷയ്ക്കും പിഴയ്ക്കും അര്‍ഹനാകുന്നതാണ്.

കേരള റാഗിംങ് നിരോധന നിയമം കൂടാതെ റാഗിങ്ങ് തടയുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു കേസിന്റെ വിധിന്യായത്തില്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. റാഗിങ്ങ് ഉണ്ടായതിനു ശേഷം അച്ചടക്ക നടപടി എടുക്കുന്നതിനെക്കാള്‍ റാഗിങ്ങിന് എതിരായുള്ള വികാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരന്തരമായ കര്‍മ പരിപാടികളിലൂടെ വളര്‍ത്തിയെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ റാഗിങ്ങ് തടയുന്ന കാര്യത്തില്‍ നിഷ്‌ക്രിയമായ സ്ഥാപനങ്ങളുടെ അഫിലിയേഷന്‍ റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതിനെപ്പറ്റിയും സുപ്രീം കോടതി നിര്‍ദേശങ്ങളില്‍ പരാമര്‍ശമുണ്ട്.

റാഗിങ്ങ് സംബന്ധമായ നിയമസഹായത്തിന് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും യു.ജി.സിക്കും ഹെല്‍പ്ലൈന്‍ ലഭ്യമാണ്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

* കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി
* നിയമസഹായ ഭവന്‍, ഹൈക്കോര്‍ട്ട് കോമ്പൗണ്ട്,
* എറണാകുളം, കൊച്ചി-682031.
* ടെലി/ഫാക്സ്: 0484-2396717
* ഇ-മെയില്‍: kelsakerala@gmail.com, website: www.kelsa.gov.in
* കെല്‍സയുടെ 24 മണിക്കൂര്‍ ഹൈല്‍പ്ലൈന്‍-9846 700 100
* യു.ജി.സി യുടെ 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍-1800 180 5522

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ