തിരുവനന്തപുരം: പത്തനംതിട്ടയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണി ബിജെപി സ്ഥാനാർത്ഥിയായതിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആൻ്റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരവും അവകാശവുമുണ്ടെന്നും യുഡിഎഫിനെ അത് ബാധിക്കുന്ന കാര്യമല്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം.
പത്തനംതിട്ട ഉൾപ്പെടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വൻ വിജയം നേടുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകില്ല. അടുത്തയാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.
മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെപ്പറ്റി ഒരു ആക്ഷേപവും പാർട്ടിക്കില്ല. മിടുമിടുക്കനായ പാർലമെൻ്റ് അംഗമാണ് കൊടിക്കുന്നിൽ. ദിവസം മുഴുവൻ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന എംപിയാണ്. അദ്ദേഹത്തിൻ്റെ വിജയം ഉറപ്പാണ് എന്നും ചെന്നിത്തല പറഞ്ഞു.
ഒരു ഗുണവും ജനങ്ങൾക്ക് ചെയ്യാത്ത ഭരണമാണ് കേന്ദ്രസർക്കാരിൻ്റേതെന്നും ഒരു ഗ്യാരൻ്റിയും നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല കേന്ദ്രത്തെ കുറ്റപ്പെടുത്തി. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ല. വർഗീയതയെ ആളിക്കത്തിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിന് എതിരെയുള്ള ശക്തമായ പോരാട്ടമാണ് ഇന്ത്യ ദേശീയ തലത്തിലും കേരളത്തിൽ യുഡിഎഫും നടത്തുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതിവർഷം രണ്ടു കോടി ചെറുപ്പക്കാർക്ക് ജോലി കൊടുക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉള്ള ജോലി പോലും ഇല്ലാതാക്കുകയാണ് ചെയ്തത്. കർഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ല. പെട്രോളും ഡീസലും 35 രൂപയ്ക്കു നൽകുമെന്നു പറഞ്ഞു. അതും നടപ്പായില്ല. രാജ്യത്ത് 100 സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുമെന്ന് പറഞ്ഞു. ആ ഗ്യാരൻ്റിയും നടപ്പാക്കിയില്ലെന്നും ചെന്നിത്തല വിമർശിച്ചു.
















