കാട് ചൂടാകുന്നു; മൃഗങ്ങള്‍ നെട്ടോട്ടത്തില്‍; ഉള്‍ക്കാട്ടിലേക്ക് വെള്ളമെത്തിക്കണം; ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശം

നാള്‍ക്കുനാള്‍ കാട് ചൂടാകുന്നുവെന്നും വന്യ മൃഗങ്ങളും ഇഴജന്തുക്കളും കാടുവിട്ട് നാട്ടിലിറങ്ങുമെന്നും ദുരന്ത നിവാരണ അതോറിച്ചിയുടെ മുന്നറിയിപ്പ്. ചൂട് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. കാടിനോടടുത്തു താമസിക്കുന്നവരും കാട്ടിലേക്ക് പോകുന്നവരും കൂടുതല്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഹീറ്റ് വേവ് പ്രതിഭാസം ഉള്‍ക്കാട്ടിലും നടക്കുന്നുണ്ട്. അടിക്കാടുകള്‍ കരിഞ്ഞു പോയതാണ് ഇതിനു പ്രധാന കാരണം. കൂടാതെ, നീര്‍ച്ചാലുകളും ചതുപ്പുകളും വറ്റി വരണ്ടു കഴിഞ്ഞു. മരങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം കൂടി വരുന്നത് കാട്ടു തീഉണ്ടാകാനും ഇടയാക്കും. 

വെള്ളം തേടി മൃഗങ്ങളുടെ കൂട്ട പലായനം ഉണ്ടായാല്‍ വന്‍ ദുരന്തങ്ങള്‍ക്കു വഴിവെയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു. കാടുകളിലേക്ക് വെള്ളം എത്തിക്കാനുള്ള നടപടിയാണ് എടുക്കേണ്ടത്. 2016-17 കാലഘട്ടത്തില്‍ സിന്‍ടെക്‌സുകളില്‍ വനം വകുപ്പ് ഉള്‍കാടുകളില്‍ വെള്ളം എത്തിച്ചു നല്‍കിയിട്ടുണ്ട്. വരള്‍ച്ച രൂക്ഷമായതോടെ വന്യ മൃഗങ്ങള്‍ കാടു വിടുന്നതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ഇതേ രീതിയില്‍ കാടുകളിലേക്ക് വെള്ളം എത്തിക്കാതിരുന്നാല്‍ നാട്ടിലേക്ക് വന്യ മൃഗങ്ങള്‍ വെള്ളവും ഭക്ഷണവും തേടിയിറങ്ങും. ഇങ്ങനെ സംഭവിച്ചാല്‍ വനം വകുപ്പിന് കൂടുതല്‍ തലവേദനയാകുമെന്നുറപ്പാണ്. ഇതാദ്യമായാണ് ദുരന്ത നിവാരണ അതോറിട്ട് വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കുന്നത്. 

മൃഗങ്ങളുടെ സംരക്ഷണം പ്രധാനമാണ്. എന്നാല്‍, മൃഗങ്ങളെ സംരക്ഷിക്കുന്ന മനുഷ്യരുടെ ജീവന്‍ അതിലേറെ പ്രധാനമാണ്. ഇത് രണ്ടും തിരിച്ചറിയുന്ന ഒരു വകുപ്പായിരിക്കണം വനംവകുപ്പ്. എന്നാല്‍, വയനാട്ടിലെ സമീപ ഭാവിയില്‍ നടന്നിട്ടുള്ള വന്യമൃഗ ആക്രമണങ്ങള്‍ വനംവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്, മനുഷ്യജീവന് വിലകല്‍പ്പിക്കാത്തതു കൊണ്ടുമാത്രമാണ്. എടുക്കുന്ന തീരുമാനങ്ങള്‍ ഫയലുകളില്‍ ഉറങ്ങുകയും ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതി മാറുകയേ നിവൃത്തിയുള്ളൂ. ആനയും കടുവയും മാത്രമല്ല, വന്യ മൃഗങ്ങളെല്ലാം കാടുവിട്ട് നാട്ടിലിറങ്ങുമെന്ന ദുരന്ത നിവാരണ അതോറിട്ടി അധികൃതരുടെ നിര്‍ദേശം തള്ളിക്കളഞ്ഞാല്‍ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കണം. 

കാലാവസ്ഥാ വ്യത്യയാനത്തിന്റെ ഇരകള്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പെടും. മനുഷ്യര്‍ക്കാണെങ്കില്‍ വെള്ളംവേണമെന്ന് പറയാനെങ്കിലും അറിയാം. എന്നാല്‍, മൃഗങ്ങള്‍ക്ക് ചോദിക്കാനറിയില്ല എന്നൊരു വ്യത്യാസമുണ്ട്. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. എന്നാല്‍, മൃഗങ്ങളുടെ കാര്യത്തില്‍ ഇതല്ലെന്നതും പ്രത്യേകതയുണ്ട്. അതുകൊണ്ടാണ് ദുരന്ത നിവാരണ അതോറിച്ചിയുടെ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യപ്പെടുന്നതും.

  

ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ ഉയര്‍ന്നചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. 

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക്  ചൂടേല്‍ക്കാതിരിക്കാനുതകുന്ന  രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക്  ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. 11 മുതല്‍ 3 മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. എന്നിവയാണ് നിര്‍ദേശങ്ങള്‍.

read more : 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ