കൊച്ചി: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിക്കാൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഗൂഢാലോചന നടത്തിയെന്ന കേസ് വ്യാജമെന്ന് ഹൈക്കോടതി. പി മോഹനൻ അടക്കമുള്ളവരെ വെറുതേ വിട്ട വിചാരണക്കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി ശരിവെച്ചിരുന്നു.ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ വച്ച് സിപിഎം നേതാവ് പി മോഹനൻ, ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണൻ, സി.എച്ച്. അശോകന്‍, കെ.സി. രാമചന്ദ്രന്‍, എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇവർക്കെതിരെ വ്യാജ മഹസര്‍ നിര്‍മ്മിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു .
തങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോഴിക്കോട് അഡീ. സെഷന്‍സ് കോടതി തള്ളിയതിനെതിരെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.കെ.കൃഷ്ണന്‍ നല്‍കിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്.
ടി.പി.വധം അന്വേഷി ഡിവൈഎസ്പി ജോസി ചെറിയാൻ, കൊയിലാണ്ടി സ്റ്റേഷനിലെ സീനിയർ സിപിഒ ആയിരുന്ന കെ.എൻ. വാസുദേവൻ, മഹസർ സാക്ഷി പ്രമോദ് എന്നിവർക്കെതിരായ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന ഉറച്ച ബോധത്താടെയും അറിവോടെയുമാണ് വ്യാജരേഖ നിര്‍മിച്ചതെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. വ്യാജ മഹസർ രേഖ ഉണ്ടാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയെന്ന് കണ്ടെത്തിയാൽ മാത്രമാണ് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും കോടതി പറഞ്ഞു.
2012 ഏപ്രിൽ 2ന് ഓർക്കാട്ടേരിയിലെ രവീന്ദ്രന്‍റെ പൂക്കടയിൽ സി.എച്ച് അശോകൻ, പി.മോഹനൻ, കെ.സി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണൻ എന്നിവർ ചേർന്ന് ടി.പി.യെ വധിക്കാർ ഗൂഡാലോചന നടത്തിയെന്നായിരുന്നു അറസ്റ്റിലായ കെ.സി. രാമചന്ദ്രന്‍റെ മൊഴി. 2012 മെയ് 17ന് വൈകിട്ട് അഞ്ച് മണിക്ക് ഓർക്കാട്ടേരിയിൽ തെളിവെടുപ്പിനെത്തിയപ്പോൾ ഗൂഡാലോചന സ്ഥലം രാമചന്ദ്രൻ ചൂണ്ടികാട്ടി എന്നായിരുന്നു മഹസർ. എന്നാൽ മഹസറിൽ പറയുന്ന സമയം കെ.സി.രാമചന്ദ്രൻ കുന്ദമംഗലം കോടതിയിലാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പി.മോഹനനെ വിചാരണ വെറുതെ വിട്ടതും ഹൈക്കോടതി അത് ശരിവെച്ചിരിക്കുന്നതും.
കുറ്റം സംശയാതീതമായി തെളിയിക്കപ്പെടാത്തതിനാൽ പി.മോഹനൻ, കെ.കെ.കൃഷ്ണൻ, കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവരെ വിചാരണ കോടതി ജഡ്ജി ആർ.നാരായണ പിഷാരടി 2018ല്‍ വെറുതേ വിടുകയായിരുന്നു. ഇതിനെതിരെ ടി.പി. ചന്ദ്രശേഖരൻ്റെ ഭാര്യ കെ.കെ.രമ നൽകിയ ഹർജിയിൽ പി.മോഹനൻ ഒഴികെ മറ്റു രണ്ടു പേരെയും കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രതി ചേർത്തിരുന് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ ഗൂഢാലോചന, കൊലപാതക കുറ്റം എന്നിവ മറ്റു രണ്ടു പേർക്കുമെതിരെ നിലനിൽക്കുമെന്നാണ് ഇവരെ വിട്ടയച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞത്. പി മോഹനനെ വെറുതേ വിട്ട നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിധി വന്നശേഷം കെ.കെ.രമ പ്രതികരിച്ചിരുന്നു.
















