മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം

മുംബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത വിഭാഗക്കാർക്ക് 10 ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമീഷൻ രണ്ടര കോടിയോളം കുടുംബങ്ങളില്‍ സർവേ നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംവരണ ബില്‍ പാസാക്കിയത്. നിലവിലുള്ള ക്വോട്ടയില്‍ ഭംഗം വരുത്താതെയാണ് മറാത്തക്കാർക്ക് സംവരണം നിർദേശിച്ചതെന്ന് ബില്‍ നിയമസഭയില്‍ വെച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടു.

 
അതേസമയം, ബില്ലിനെ വഞ്ചനയെന്നാണ് മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജറാങ്കെ പാട്ടീല്‍ വിശേഷിപ്പിച്ചത്. ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചിരുന്നു. ‘തെരഞ്ഞെടുപ്പും വോട്ടും മനസ്സില്‍ വെച്ചാണ് സർക്കാരിന്റെ ഈ തീരുമാനം. ഇത് മറാത്ത സമുദായത്തോടുള്ള വഞ്ചനയാണ്. മറാത്ത സമുദായം നിങ്ങളെ വിശ്വസിക്കില്ല. യഥാർഥ ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് പ്രയോജനം ലഭിക്കൂ. ഈ സംവരണം നിലനില്‍ക്കില്ല. സംവരണം നല്‍കിയെന്ന് സർക്കാർ ഇനി കള്ളം പറയും’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, മുസ്‍ലിം വിഭാഗക്കാർക്ക് സംവരണം നല്‍കണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധമുയർന്നിട്ടുണ്ട്. അഞ്ച് ശതമാനം സംവരണം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്ന ബാനറുമായി സമാജ്‍വാദി പാർട്ടി എം.എല്‍.എ അബു ആസ്മി നിയമസഭക്ക് പുറത്ത് പ്രതിഷേധിച്ചു. മുസ്‍ലിംകള്‍ക്ക് കൂടി സംവരണ ആനുകൂല്യം നല്‍കണമെന്ന് മറ്റൊരു എസ്.പി എം.എല്‍.എ റായിസ് ഷെയ്ഖ് ആവശ്യപ്പെട്ടു.

Read more  : 

    

‘മറാത്ത സമുദായത്തിന് മുൻ സർക്കാർ സംവരണം നല്‍കിയപ്പോള്‍ അതേദിവസം തന്നെ മുസ്‍ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കുന്ന വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍, ഇന്ന് മറാത്ത സമുദായത്തിന് നീതി ലഭിക്കുന്നത് നമ്മള്‍ സ്വാഗതം ചെയ്യുന്നതും മുസ്‍ലിം സമുദായം അവഗണിക്കപ്പെടുന്നതുമാണ് നാം കാണുന്നത്. വിജ്ഞാപനം പരിശോധിക്കാൻ ഞങ്ങള്‍ സർക്കാരിനോട് അഭ്യർഥിക്കുന്നു. നീതി നടപ്പാക്കുമ്ബോള്‍ എല്ലാവരോടും നീതി പുലർത്തുക -റായിസ് ഷെയ്ഖ് പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗക്കാരോട് അനീതി കാണിക്കില്ലെന്ന് വാഗ്ദാനം നല്‍കിയ ഉപമുഖ്യമന്ത്രി അജിത് പവാർ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 10 ശതമാനത്തിലധികമാണ് മുസ്‍ലിം ജനസംഖ്യ. സാമ്പത്തിക – വിദ്യാഭ്യാസ മേഖലകളില്‍ മുസ്‍ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ 2004ലെ ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷനും 2006ലെ ജസ്റ്റിസ് രജീന്ദർ സച്ചാർ കമീഷനും കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചിരുന്നു. 2009ല്‍ കോണ്‍ഗ്രസ് സർക്കാർ ഡോ. മഹ്മൂദുർ റഹ്മാൻ കമ്മിറ്റിയെ ഇതിനെ കുറിച്ച്‌ പഠിക്കാൻ നിയോഗിക്കുകയും ജോലിയിലും വിദ്യാഭ്യാസത്തിലും എട്ട് ശതമാനം സംവരണം നിർദേശിക്കുകയും ചെയ്തു. കോണ്‍ഗ്രസ്-എൻ.സി.പി സർക്കാർ ഓർഡിനൻസിലൂടെ മുസ്‍ലിംകള്‍ക്ക് സംവരണം നല്‍കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.