കൊട്ടാരക്കര: 2024 ലെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും. തദ്ദേശ ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന തദ്ദേശ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാം പതിപ്പാണ് കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം. ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാർഡുകള്‍ മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.
തദ്ദേശ സ്വയം ഭരണവും എക്സൈസും വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തദ്ദേശ ദിനാഘോഷത്തിന്റെ അനുബന്ധ പരിപാടികള്‍ വ്യാഴാഴ്ച മുതൽ തന്നെ കൊട്ടാരക്കരയിൽ ആരംഭിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികളും വിപുലമായ പ്രദർശനവും ഫുഡ് ഫെസ്റ്റിവലുമെല്ലാം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
അതിദാരിദ്ര്യം മുതൽ കെ സ്മാർട്ടും ഡിജിറ്റൽ സാക്ഷരതയും വരെയുള്ള വിപുലമായ പ്രവർത്തനങ്ങളാണ് പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ സംസ്ഥാനത്ത് നടക്കുന്നത്. ഏറ്റെടുത്ത വിവിധ പദ്ധതികളുടെ വിലയിരുത്തലും, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും ഉള്‍പ്പെടെയുള്ളവ രണ്ട് ദിവസം നീളുന്ന തദ്ദേശ ദിനാഘോഷത്തിൽ നടക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് അക്കാദമിക് സെഷനുകളാണ് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥർക്കുമായി ഒരുക്കിയിരിക്കുന്നത്. സംരഭകത്വവും ഉപജീവനവും, മാലിന്യ സംസ്കരണം-വെല്ലുവിളികളും നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗവും നിയമവും, അതിദാരിദ്ര്യ നിർമാർജനം,ഇ ഗവേണൻസും ഡിജിറ്റൽ സാക്ഷരതയും, സുസ്ഥിര വികസനവും പ്രാദേശിക സർക്കാരുകളും തുടങ്ങിയ ദൈനംദിന വിഷയങ്ങളിലാണ് വിപുലമായ ചർച്ചകള്‍ നടക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുന്നോട്ടുപോക്കിന് അനിവാര്യമായ നിർദേശങ്ങളും ആശയങ്ങളും ഈ ചർച്ചകളിലൂടെ ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















