ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള

ഇല്കടറല്‍ ബോണ്ട് അസാധുവായി പ്രഖ്യാപിച്ച സുപ്രിംകോടതിയുടെ സുപ്രധാന വിധി ഉച്ചിക്കടിച്ചിരിക്കുന്നത് പ്രധാനമായും ഭരണകക്ഷിയായ ബി.ജെ.പിക്കാണ്. ഇതുവരെ ബോണ്ട് വഴി സമാഹരിച്ച 16000 കോടി രൂപയില്‍ മുഖ്യപങ്കും ബി.ജെ.പിയുടെ പോക്കറ്റിലേക്കാണ് എത്തിയത്.

2018ല്‍ കേന്ദ്ര ഗവണ്‍മെന്റ് ബോണ്ട് കൊണ്ടുവന്നതിനുശേഷം അജ്ഞാതരായ സംഭാവനക്കാരാണ് 16000 കോടി രൂപയും നല്‍കിയിട്ടുള്ളത്. ഇതില്‍ 57 ശതമാനവും ബി.ജെ.പിക്കാണ് കിട്ടിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന എന്‍.ജി.ഒ പുറത്തുവിട്ട കണക്കുകളിലുണ്ട്. ഈ പണം വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ മുന്‍കൈ നല്‍കുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ധനകാര്യ വര്‍ഷം വരെ തന്നെ ബോണ്ട് വഴി കിട്ടിയ 12000 കോടി രൂപയില്‍ 6565 കോടി രൂപയും ബി.ജെ.പിക്കായിരുന്നു. വാര്‍ഷിക കണക്കുകള്‍ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മിഷനു നല്‍കിയാല്‍ മാത്രമേ ഈ വര്‍ഷത്തെ ബാക്കി കണക്കുകള്‍ കൂടി ലഭ്യമാകൂ.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി കിട്ടിയതിന്റെ പകുതി മാത്രമേ ബോണ്ട് വഴിയുള്ള പിരിവില്‍ വരുന്നുള്ളൂ. രണ്ടാം യു.പി.എ സര്‍ക്കാരിനുശേഷം രാഷ്ട്രീയ പാര്‍ട്ടികളില്‍ വച്ചേറ്റവും നല്ല കളക്ഷന്‍ കിട്ടുന്നത് ബി.ജെ.പിക്കാണ് 2013-14ല്‍ ബി.ജെ.പിക്ക് 673 കോടി രൂപ കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 598 കോടി രൂപയാണ്. തുടര്‍ന്ന് ബി.ജെ.പിക്ക് വലിയ തോതില്‍ പിരിവ് കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന്റെ വരവ് ഗണ്യമായി കുറഞ്ഞു. 

2018-19 വര്‍ഷത്തില്‍ ബി.ജെ.പിയുടെ പിരിവ് ഇരട്ടിയായി- 1027 കോടിയില്‍നിന്ന് 2410 കോടിയായി. അതേസമയം കോണ്‍ഗ്രസിന്റെ പിരിവ് 918 കോടി രൂപയില്‍നിന്ന് 199 കോടിയായി ഇടിഞ്ഞു. 2022-23ല്‍ ബി.ജെ.പിക്ക് 2360 കോടി രൂപയാണ് കിട്ടിയത്. ഇതില്‍ 1300 കോടിയും ബോണ്ട് വഴിയായിരുന്നു. ഈ കാലയളവില്‍ കോണ്‍ഗ്രസിന് 452 കോടിയില്‍ നിന്ന് 171 കോടിയായി ഇടിഞ്ഞു.

കഴിഞ്ഞ വര്‍ഷം ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ട് വഴിയായി 325 കോടി രൂപ ലഭിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 529 കോടി രൂപയാണ് കിട്ടിയത്. ഡി.എം.കെയ്ക്ക് 152 കോടി, ബിജു ജനതാദളിന് 152 കോടി, തെലുങ്കുദേശത്തിന് 34 കോടി എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ ബോണ്ട് വരുമാനം.

ഇലക്ടറല്‍ ബോണ്ടില്‍ പകുതിയിലേറെയും വാങ്ങുന്നത് കുത്തക കമ്പനികളാണ്. മറ്റു ഉറവിടങ്ങള്‍ രഹസ്യമാണ്. 1000 രൂപ, 10,000 രൂപ, ഒരുലക്ഷം രൂപ, ഒരു കോടി രൂപ കണക്കിലാണ് ബാങ്കുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടി ബോണ്ടുകള്‍ ഇറക്കുന്നത്. ഇതെല്ലാമാണ് സുപ്രിംകോടതി ഭരണഘടനാ ബഞ്ച് വിലക്കിയിരിക്കുന്നത്.