തിരുവനന്തപുരം: പൊതുവിദ്യാഭ്യസ മന്ത്രി ശിവന്‍കുട്ടി വലിയ ചെലവേറിയ മനുഷ്യന്‍ കൂടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഭക്ഷണം രുചിയില്ലാത്തിന്റെ പേരില്‍ പാചകക്കാരനെ നിര്‍ദാക്ഷണ്യം പറഞ്ഞു വിട്ട മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഓവുചാലും മാന്‍ഹോളും നവീകരിക്കാന്‍ ചെലവഴിച്ചത് 8.12 ലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 8,12,665 രൂപ. രണ്ട് ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് നവീകരണത്തിന് ചെലവിട്ടിരിക്കുന്നത്. 9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീടിന് വേണ്ടി ക്യൂ നില്‍ക്കുമ്പോഴാണ് ശിവന്‍കുട്ടിയുടെ മന്ത്രി മന്ദിരത്തില്‍ 8.12 ലക്ഷം മുടക്കി നവീകരണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത്. പോരെങ്കില്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറ് മാസമായിരിക്കുന്നു.

2023 ആഗസ്ത് 23 നായിരുന്നു ടെണ്ടറിന്റെ അവസാന തീയതി. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു എന്നാണ് ലഭിക്കുന്ന സൂചന. വഴുതക്കാട് വിമന്‍സ് കോളേജിന് എതിര്‍വശത്താണ് ഔദ്യോഗിക വസതിയായ റോസ് ഹൗസ് സ്ഥിതിചെയ്യുന്നത്. സി.പി.എമ്മിലെ തീ പാറും നേതാവാണ് വി. ശിവന്‍കുട്ടി. ജില്ലയിലെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ഊര്‍ജ്ജം കൂടിയാണ് ഇദ്ദേഹം. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നീതി നടപ്പാക്കുന്നതില്‍ ശിവന്‍കുട്ടിക്ക് പ്രത്യേക കഴിവുണ്ട്. അധികം സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്ത പ്രകൃതക്കാരനായ മന്ത്രി, പ്രവൃത്തിയില്‍ കൃത്യത പുലര്‍ത്തുന്ന ആളുകൂടിയാണ്.

കഴിക്കുന്ന ഭക്ഷണത്തിന് രുചി പോരെന്ന് പറയാന്‍ കാരണം തന്നെ, മറ്റൊരാള്‍ക്ക് പെന്‍ഷന്‍ തരപ്പെടുത്തിക്കൊടുക്കാനുള്ള വലിയ മനസ്സാണ്. ആ മനസ്സ് കാണാതെ പോകരുത്. സ്വന്തം ഭക്ഷണത്തിന്റെ പേരില്‍ മറ്റൊരാള്‍ വിഷമിക്കാന്‍ പാടില്ലെന്ന പോളിസിയാണ് ശിവന്‍കുട്ടിക്കുണ്ടായത്. പഴയ പാചകക്കാരന് പെന്‍ഷന്‍ ഉറപ്പിച്ച ശേഷമാണ് ഭക്ഷണം പിടിക്കുന്നില്ലെന്ന പരാതി മനസ്സില്ലാ മനസ്സോടെ മന്ത്രി ഉന്നയിച്ചത്. പുതിയ പാചകക്കാരനും പെന്‍ഷന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇനിയും അവസരം ഉണ്ടായിരുന്നെങ്കില്‍ പുതിയ പാചകക്കാരനും പെന്‍ഷന്‍ ഉറപ്പിച്ച ശേഷം മറ്റൊരു പാചകക്കാരനെ നിയമിച്ചേനെ. പോകുന്ന പാചകക്കാരനും വരുന്ന പാചകക്കാരനും കൊടുക്കുന്ന ശമ്പളവും പെന്‍ഷനും പൊതു ഖജനാവില്‍ നിന്നായതു കൊണ്ട് മന്ത്രിക്കും പാര്‍ട്ടിക്കും യാതൊരു പ്രശ്‌നവുമില്ല.

അതുപോലെത്തന്നെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടുന്ന തുകയും. നേമം നിയോജക മണ്ഡലത്തിലെ എം.എല്‍.എ കൂടിയാണ് ശിവന്‍കുട്ടി. ബി.ജെ.പിയെ ഇറക്കിവിട്ട് മണ്ഡലം പിടിച്ചെടുത്ത നേതാവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത് മന്ത്രിപദമാണ്. അതും പൊതു വിദ്യാഭ്യാസ മന്ത്രി. നിയമസഭയിലും പുറത്തും സാമാജികരോ പാര്‍ട്ടി നേതാക്കളോ ചെയ്യാത്ത സമരമുറകള്‍ നടത്തിയും മന്ത്രി ശിവന്‍കുട്ടി സ്റ്റാറായിട്ടുണ്ട്. സര്‍ക്കാരിന്റെ കാലാവധി 2026 മെയ് വരെ ഉള്ളതിനാല്‍ ഇനിയും പുതിയ പുതിയ ചെലവുകള്‍ വന്നു കൊണ്ടേയിരിക്കും. മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടുമ്പോള്‍ ജനങ്ങള്‍ പട്ടിണിയില്‍ നട്ടം തിരിയുകയാണെന്ന് കൂടി മന്ത്രിമാര്‍ മനസ്സിലാക്കണം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















