മലമ്പുഴ ടൂറിസം വികസനം: ജലവിഭവ മന്ത്രിയുമായി യോഗം വിളിക്കും

തിരുവനന്തപുരം: മലമ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. എ പ്രഭാകരന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മലമ്പുഴ ഡാമും ഉദ്യാനവും. മലമ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനം സംബന്ധിച്ച് നേരത്തെ തന്നെ എ.പ്രഭാകരന്‍ എം.എല്‍.എ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം അതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. മലമ്പുഴയെ മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്താന്‍ 10 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ടോയിലെറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിനും ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ജലവിഭവ വകുപ്പിന്റെ അധീനതയിലാണ് ഡാമും പരിസരവും എന്നതിനാല്‍ ടൂറിസം വകുപ്പ് വിഭാവനം ചെയ്ത രണ്ട് പദ്ധതികളും ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. മലമ്പുഴയുടെ വികസന പദ്ധതി ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ല. ഇപ്പോഴും വന്‍തോതില്‍ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രമാണ് മലമ്പുഴ. അത് ഇനിയും നഷ്ടപ്പെടുത്താന്‍ അനുവദിച്ചുകൂടാ. ഇക്കാര്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കലക്ടര്‍, വകുപ്പ് സെക്രട്ടറിമാര്‍, എം.എല്‍.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക