ബെനോണി: അണ്ടർ19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 79 റൺസിന് തകർത്ത് ഓസ്ട്രേലിയ ജേതാക്കളായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റണ്‍സെടുത്തു.
55 റണ്‍സ് നേടിയ ഹര്‍ജാസ് സിംഗ് ഓസീസിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വിക്കറ്റ് വീഴ്ത്തി. 254 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 174 റൺസിന് എല്ലാവരും പുറത്തായി.
68 റൺസിനിടെ നാലു മുൻനിര ബാറ്റ്സ്മാൻമാരെ നഷ്ടമായ ഇന്ത്യയ്ക്കായി തുടർന്ന് വന്ന ആർക്കും പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ ഓസീസിന് വിജയം എളുപ്പമാക്കി. അര്ഷിന് കുല്‍ക്കര്‍ണി (3), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ (8), സച്ചിന് ദാസ് (9), പ്രിയാന്‍ഷു മോലിയ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തിയ നിര്‍ണായക പോരാട്ടത്തില്‍ 77 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങ്ങാണ് ഇന്ത്യയുടെ മാനം കാത്തത്. എട്ടാമനായി ഇറങ്ങിയ മുരുഗന് അഭിഷേകിന്റെ പ്രകടനം ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും അതിനും അധികം ആയുസുണ്ടായില്ല. 46 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത മുരുഗനാണ് സ്കോര്‍ 150 കടത്തിയത്. പിന്നീട് രണ്ടക്കം കടക്കാനായത് 22 റണ്‍സെടുത്ത മുഷീര്‍ ഖാനും 14 റണ്‍സെടുത്ത നമന്‍ തിവാരിക്കും മാത്രം.
ഓസ്ട്രേലിയ്ക്കായി മഹ്ലി ബേഡ്മനും റാഫ് മാക്മില്ലനും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് യുവനിര നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ വംശജന് ഹര്‍ജാസ് സിങ്ങിന്റെയും ഹാരി ഡിക്സണ്‍, ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജെന്‍, ഒളിവര്‍ പീക്ക് എന്നിവരുടെയും ഇന്നിങ്സുകളാണ് കലാശപ്പോരില്‍ ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ഓസ്ട്രേലിയയുടെ നാലാം (1988, 2002, 2010) അണ്ടര്‍ 19 ലോകകപ്പ് കിരീടമാണിത്. ഒമ്പതു തവണ ഫൈനല്‍ കളിച്ച ഇന്ത്യ ഇത് നാലാം തവണയാണ് തോറ്റുമടങ്ങുന്നത്.
Read more….