1964-ൽ തിരുവനന്തപുരത്ത് നടന്ന ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ സമ്മേളനത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 9ന് എ ഐ ബി ഇ എ സംസ്ഥാന ജനറൽ കൗൺസിൽ യോഗം തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒളിമ്പ്യ ചേംബർ ഹാളിൽ ചേരും.
പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് എ ഐ ബി ഇ എ ദേശീയ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടചലം ഉദ്ഘാടനം ചെയ്യും. എ കെ ബി ഇ എഫ് സംസ്ഥാന പ്രസിഡൻ്റ് കെ എസ് കൃഷ്ണ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ് റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിൽ വജ്രജൂബിലി സ്മരണിക പ്രകാശനം ചെയ്യും. 1964- സമ്മേളനത്തിൽ വോളണ്ടിയറായി പങ്കെടുത്ത കെ ശ്രീവാസുദേവനെ ആദരിക്കും.
വൈകിട്ട് 5ന് വി ജെ ടി ഹാൾ പരിസരത്തു നിന്നുമാരംഭിക്കുന്ന പ്രകടനത്തിന് ശേഷം 5.30ന് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ ചേരുന്ന പൊതുസമ്മേളനം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും.
വജ്രജൂബിലി പ്രാധാന്യം
തിരുവനന്തപുരത്ത് വി ജെ ടി ഹാളിൽ 1964 ഫെബ്രുവരി 9 മുതൽ 12 -വരെയായിരുന്നു എഐബിഇഎ പതിമൂന്നാം ദേശീയ സമ്മേളനം നടന്നത്. ബാങ്കുകളെ അടിയന്തിരമായി ദേശസാൽക്കരിക്കുക, സേവന-വേതനാ വ്യവസ്ഥകൾ ഉഭയകക്ഷി ചർച്ചകളിലൂടെ നിർണയിക്കുക എന്നീ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുകയും ഇതിന്നായി ദേശവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുകയും ചെയ്ത സമ്മേളനം എന്ന നിലയ്ക്ക് തിരുവനന്തപുരം സമ്മേളനത്തിന് ചരിത്ര പ്രാധാന്യമുണ്ട്. 1966-ൽ പ്രഥമ ഉഭയകക്ഷി സേവന കരാറും 1969-ൽ ബാങ്ക് ദേശവൽക്കരണവും യാഥാർത്ഥ്യമായി. പിന്നിട്ട അറുപതു വർഷ കാലയാളവിൽ പതിനൊന്നു ഉഭയകക്ഷി സേവന കരാറുകൾ നടപ്പായി. പന്ത്രണ്ടാം കരാറിൻ്റെ ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.
1969-ൽ പതിനാലു ബാങ്കുകളും 1980 ൽ ആറു ബാങ്കുകളും ദേശവൽക്കരിക്കപ്പെട്ടു. തകർന്ന നിരവധി സ്വകാര്യ ബാങ്കുകളെ പൊതുമേഖലാ ബാങ്കുകൾ ഏറ്റെടുത്തു. സാമൂഹ്യ സാമ്പത്തിക വികാസങ്ങളിലും പഞ്ചവൽസര പദ്ധതികളിലും ഹരിത – ധവള വിപ്ലവങ്ങളിലും ദേശസാൽകൃത ബാങ്കുകൾ നിർണായക പങ്ക് വഹിച്ചു. കൃഷി, ചെറുകിട-ഇടത്തരം വ്യവസായം, വാണിജ്യം, സ്വയംതൊഴിൽ സൃഷ്ടി, ഗ്രാമീണ വികസനം, ഭവന നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ ദേശസാൽകൃത ബാങ്കുകളുടെ ധന-വായ്പാ സേവനങ്ങൾ വ്യാപിച്ചുകിടക്കുന്നു. ജൻ ധൻ യോജന ബാങ്ക് അക്കൗണ്ടുകൾ, ഇൻഷ്വറൻസ് – പെൻഷൻ പദ്ധതികൾ, മുദ്രാ ലോണുകൾ എന്നിവയുടെ വിന്യാസത്തിൽ പൊതുമേഖലാ ബാങ്കുകളാണ് ഏറെ മുന്നിലുള്ളത്.
എന്നാൽ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളെ കേവലം ലാഭാധിഷ്ഠിത പ്രവർത്തന മാതൃകകളിലേയ്ക്ക് മാറ്റുവാനും ധനകമ്മി നികത്തുവാൻ ഓഹരി വിറ്റഴിച്ച് സ്വകാര്യവൽക്കരണത്തിനു വിധേയമാക്കുവാനും കേന്ദ്ര സർക്കാർ നയപരമായി ശ്രമിക്കുകയാണ്. ജനഹിത – വികസന വിരുദ്ധമായ ഈ നീക്കങ്ങൾക്കെതിരെ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സമരരംഗത്താണ്.
ഇനിയും ബാങ്കു ശാഖകളെത്താത്ത ഗ്രാമപ്രദേശങ്ങളിൽ ബാങ്കുകൾ സ്ഥാപിക്കണമെന്നും ബാങ്കുകളിൽ ഒഴിവുള്ള രണ്ടു ലക്ഷത്തിൽപരം തസ്തികകൾ സ്ഥിരം നിയമനങ്ങൾ വഴി നികത്തണമെന്നും എ ഐ ബി ഇ എ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക