വിദേശി വേണോ ?: അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് മന്ത്രി ബിന്ദു

വിദേശ സര്‍വ്വകലാശാലക്ക് അനുമതി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ സര്‍ക്കാരില്‍ ആശയക്കുഴപ്പം രൂക്ഷമായിരിക്കുകയാണ്. വിദേശ സര്‍വ്വകലാശാല അനുവദിക്കുന്നതിന് സി.പി.എം ഇതുവരെ ഒരു നയം പോലും രൂപീകരിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പാണെങ്കില്‍ ഇങ്ങനെയൊരു സര്‍വ്വകലാശാലക്ക് അനുമതി നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. വകുപ്പുമന്ത്രി ആര്‍. ബിന്ദുവിനോട് ആരും ഒന്നും പറഞ്ഞിട്ടുമില്ല, ചോദിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റില്‍ എങ്ങനെയാണ് വിദേശ സര്‍വ്വകലാശാല കടന്നുകൂടിയതെന്നാണ് സംശയം. 

അതുകൊണ്ുതന്നെ ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചര്‍ച്ച ചെയ്യാതെ വിദേശസര്‍വ്വകലാശാലക്ക് അനുമതി പരിഗണിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലെ അതൃപ്തി മന്ത്രി ആര്‍. ബിന്ദു പ്രകടിപ്പിച്ചു കഴിഞ്ഞു. വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ് ബജറ്റില്‍ പരിഗണിച്ചത്. വിദേശ സര്‍വ്വകലാശാലയുടെ കാര്യത്തില്‍ അന്തിമതീരുമാനമായില്ലെന്നും ആര്‍ ബിന്ദു  പറയുന്നു. എന്നാല്‍, സ്വകാര്യസര്‍വ്വകലാശാലക്ക് അനുമതി നല്‍കാനുള്ള നയംമാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയതീരുമാനമെടുത്തതാണ്. എന്നാല്‍ വിദേശ സര്‍വ്വകലാശാലക്ക് അനുമതി നല്‍കുന്ന 2023 ലെ യുജിസി റഗുലേഷന്‍ വന്നപ്പോള്‍ മുതല്‍ സിപിഎം ഉയര്‍ത്തിയത് വലിയ എതിര്‍പ്പാണ്.

 

പാര്‍ട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്പാണ് ബജറ്റ് പ്രഖ്യാപനം. യുജിസി റഗുലേഷന്‍ വന്നതോടെ സംസ്ഥാനങ്ങളുടെ അനുമതി പോലും വേണ്ട, വിദേശ സര്‍വ്വകലാശാലാ ക്യാമ്പസ് തുടങ്ങാന്‍. പക്ഷെ ഇടത് മുന്നണി സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് ക്ഷണിക്കുന്നതെന്നാണ് പ്രത്യേകത. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലാണ് വിദേശ സര്‍വ്വകലാശാലക്കുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുട ഓഫീസിന്റെയും അനുമതിയുണ്ടെന്നാണ് സൂചന. 

ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നില്ല. വിദേശ സര്‍വ്വകലാശാല പറ്റില്ല എന്നല്ല ഉന്നതവിദ്യാഭ്യാസവകുപ്പ് പറയുന്നത്, വകുപ്പിനെ മറികടന്നുള്ള നീക്കങ്ങളിലാണ് പരാതി. വിദേശ-സ്വകാര്യ സര്‍വ്വകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലാണ്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും കേരളത്തില്‍ നാലു കോണ്‍ക്ലേവുകള്‍ നടത്താനുമുള്ള ചുമതലയും കൗണ്‍സിലിന് നല്‍കിയതിലും ഉന്നതവിദ്യാഭ്യാസവകുപ്പിന് എതിര്‍പ്പുണ്ട്. വിദേശ സര്‍വ്വകലാശാലയുടെ കാര്യത്തില്‍ ഇനി മാറ്റം വരണമെങ്കില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം.

എസ്.എഫ്.ഐയുടെ വിദേശ സര്‍വ്വകലാശാലക്ക് അനുമതി നല്‍കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ സര്‍ക്കാരിന്റെ കീഴില്‍ നടത്തുന്നതിന് എതിര്‍പ്പില്ലെന്നും പ്രതികരിച്ചു കഴിഞ്ഞു. ഈ വിഷത്തില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാട് എന്താണെന്നാണ് വ്യക്തമാകേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നിരവധി വിഷങ്ങളില്‍ ഇടതു വിദ്യാര്‍ത്ഥി യുവജന സംഘടനങ്ങള്‍ നിരവധി സമരങ്ങള്‍ ചെയ്തിട്ടുള്ളതാണ്. പ്രത്യേകിച്ച് സ്വാശ്രയ-സ്വകാര്യ വത്ക്കരണങ്ങള്‍ക്കെതിരേ. രക്താസാക്ഷികളെയും സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. 

കൂടാതെ, ഉന്നത വിദ്യാഭ്യാസ മേഖളയില്‍ നിലവില്‍ ചാവന്‍സിലറെ നീക്കുവന്നതുമായി ബന്ധപ്പെട്ട് കേരളാ ഗവര്‍ണറും വകുപ്പുമന്ത്രിയും തമ്മില്‍ ശീത സമരം നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ വിദേശ സര്‍വ്വകലാശാലക്ക് അനുമതി നല്‍കുന്ന ബജറ്റ് പ്രസംഗം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയേക്കാമെന്നും ഭയക്കുന്നുണ്ട്. സര്‍ക്കാരിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും ധന വകുപ്പിനും ഇതേക്കുറിച്ച് യാതൊരു ധാരണയും ഇല്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പ്രതിപക്ഷം ഈ വിഷത്തില്‍ എങ്ങനെ ഇടപെടുമെന്നതും, കേന്ദ്ര സര്‍ക്കാര്‍ എന്തു നിലപാട് എടുക്കുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക