ന്യൂഡൽഹി: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെയുള്ള ഉന്നത വ്യക്തികളുടെ വ്യാജ കത്തുകൾ യുട്യൂബ് വിഡിയോയിലൂടെ പ്രചരിപ്പിച്ച യുവതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സംഭവവുമായി ബന്ധപ്പെട്ട് ഭുവനേശ്വർ സ്വദേശിനി ദീപ്തി ആർ.പിന്നിറ്റിക്കും അവരുടെ അഭിഭാഷകൻ ഭരത് സുരേഷ് കാമത്തിനും എതിരെ കഴിഞ്ഞവർഷം സിബിഐ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനൽ ഗൂഢാലോചന), 465, 469, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപ്തിക്കും അഭിഭാഷനുമെതിരെ കേസെടുത്തിരിക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള അഭിഭാഷക ചാന്ദ്‌നി ഷായുടെ പരാതിയെത്തുടർന്നാണ് കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ആണ് വിഷയം സിബിഐക്കു കൈമാറിയത്. ചർച്ചയ്ക്കിടെ യുവതി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് പ്രത്യേക കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ബോളിവുഡ് താരങ്ങളായ ശ്രീദേവി, സുശാന്ത് സിങ് രാജ്പുത് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ചർച്ചകളിൽ സജീവ സാന്നിധ്യമാണ് ദീപ്തി. 2018 ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടലിലാണു ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടത്.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട്, ഇന്ത്യ–യുഎഇ സർക്കാരുകൾ തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപിച്ച് ദീപ്തി രംഗത്തെത്തിയിരുന്നു. കേസെടുത്തതിനു പിന്നാലെ കഴിഞ്ഞ ഡിസംബർ 2ന് ഭുവനേശ്വറിലുള്ള ദീപ്തിയുടെ വസതിയിൽ സിബിഐ നടത്തിയ പരിശോധനയിൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. എന്നാൽ തന്റെ മൊഴി രേഖപ്പെടുത്താതെ സിബിഐ കുറ്റപത്രം സമർപ്പിച്ചത് നിയമപരമല്ലെന്ന് ദീപ്തി അവകാശപ്പെട്ടു. കോടതിയിൽ ഹാജരാകുമ്പോൾ തെളിവുകൾ സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















