വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിക്കുന്നതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ കഴിയുന്ന നടനാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ആദ്യ ചിത്രത്തിൽ വില്ലനായിട്ടാണ് കടന്നുവന്നതെങ്കിലും പിന്നീട് ഇന്ത്യ കണ്ട മികച്ച നടന്മാരിൽ ഒരാളായി അദ്ദേഹം വളരുകയായിരുന്നു.
ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഓഡിഷൻ വഴിയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. മോഹൻലാലിനെ തെരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്. അന്ന് മോഹൻലാലിന്റെ ഓഡിഷനിൽ ഉണ്ടായിരുന്ന രണ്ട് സംവിധായകർ, ഈ മുഖം വെച്ച് മോഹൻലാലിന് അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് മുകേഷ്. എന്നാൽ സംവിധായകൻ ഫാസിലും ജിജോയും നല്ല മാർക്ക് നൽകിയെന്നും അങ്ങനെയാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നും മുകേഷ് പറയുന്നു.
”അന്നവർ മോഹൻലാലിനെ ഓഡിഷന് വിളിച്ചു. രണ്ട് സംവിധായകർ അദ്ദേഹത്തിന് നൂറിൽ അഞ്ചും, ആറും മാർക്ക് ആണിട്ടത്. ഈ മുഖം വെച്ച് ഒരിക്കലും അഭിനയിക്കാൻ കഴിയില്ലെന്ന് അന്നവർ പറഞ്ഞു. എന്നാൽ ഫാസിൽ സാറും ജിജോ സാറും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാർക്ക് ഇട്ടിരുന്നു. അങ്ങനെയാണ് മോഹൻലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി അഭിനയിക്കുന്നത്.
അന്ന് വെറും രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം. എന്നാൽ ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്താണ് അദ്ദേഹം പോയത്’- മുകേഷ് പറയുന്നു.
READ ALSO…’ഭാരത് മാതാ കീ ജയ് ‘ വിളിക്കാത്തതിൽ സദസ്സിനോട് ക്ഷോഭിച്ച് കേന്ദ്ര മന്ത്രി
സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നത്. 1978ൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു ഹാസ്യവേഷമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തത്. എന്നാൽ ചില സാങ്കേതിക കാരണങ്ങാളാൽ ചിത്രം റിലീസ് ചെയ്തില്ല. 1980ൽ ലാലിന്റെ ഇരുപതാമത്തെ വയസിൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രം മോഹൻലാലിന്റെ ജീവിതഗതി മാറ്റിമറിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















