റാഞ്ചി: ഝാർഖണ്ഡില്‍ അട്ടിമറി നീക്കം സംശയിച്ച് ജെഎംഎം-കോൺഗ്രസ്-ആർജെഡി എംഎൽഎമാർ റാഞ്ചി വിമാനത്താവളത്തിൽനിന്ന് ഹൈദരബാദിലേക്ക് തിരിച്ചു. അൽപസമയത്തിനകം ഹൈദരാബാദിൽ എത്തുമെന്ന് ഒരു എംഎൽഎയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. എംഎൽഎമാരെ ബിജെപി റാഞ്ചുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ജെഎംഎം പറഞ്ഞു. 4 എംഎൽഎമാർ റാഞ്ചിയിൽ തുടർന്ന് സാഹചര്യങ്ങൾ നിരീക്ഷിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്നാരോപിച്ചാണ് വൈകിട്ടോടെ ചംപായ് സോറനും എംഎല്‍എമാരും റാഞ്ചി വിമാനത്താവളത്തിലെത്തിയത്. എംഎംഎല്‍എമാരെ ബിജെപി റഞ്ചാതിരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത്. ബസിലും ടെംപോ ട്രാവലറിലുമായാണ് നേതാക്കള്‍ റാഞ്ചി വിമാനത്താവളത്തിലെത്തിയത്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജെഎംഎം എംഎല്‍മാര്‍ പ്രതികരിച്ചു. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ഝാര്‍ഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു.
പിന്നാക്കക്ഷേമ, ഗതാഗതമന്ത്രിയായ ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി നിര്‍ദേശിച്ച് 47 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഭരണസഖ്യം ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണനു നല്‍കിയെങ്കിലും തീരുമാനം അറിയിക്കാതെ അദ്ദേഹം അവരെ മടക്കിയയച്ചതോടെയാണ് ഭരണപ്രതിസന്ധി ഉടലെടുത്തത്. എല്ലാ എംഎല്‍എമാരും രാജ്ഭവനിലേക്ക് എത്തിയിരുന്നുവെങ്കിലും അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന് ചംപയ് സോറന്‍ പറഞ്ഞിരുന്നു. രേഖകള്‍ പരിശോധിക്കട്ടെ എന്ന മറുപടിയാണ് ഗവര്‍ണര്‍ നല്‍കിയത്. സംസ്ഥാനത്ത് ഭരണസംവിധാനം തകരാറിലായി എന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണോ ഗവര്‍ണറുടെ നീക്കമെന്നും ആശങ്ക ഉയര്‍ന്നിരുന്നു.
ചംപായ് സോറന്‍ ഗവര്‍ണറെ കാണുന്നതിന് മുമ്പ്, 43 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കി ഭരണസഖ്യം വീഡിയോ പുറത്തുവിട്ടിരുന്നു. എം.എല്‍.എമാരുടെ എണ്ണം വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ചംപായ് സോറനില്‍നിന്ന് തുടങ്ങി ഓരോ എം.എല്‍.എമാരായി എണ്ണമെടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
















