ന്യൂഡൽഹി: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ഹൈന്ദവ വിഭാഗത്തിന് കൈമാറണമെന്നും വി.എച്ച്.പി വർക്കിങ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു. മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ ‘ശിവലിംഗ’ത്തിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണം.
മസ്ജിദ് ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുനൽകാനും ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയോട് അഭ്യർഥിക്കുകയാണ്. പള്ളി ഹിന്ദുക്കൾക്ക് കൈമാറണമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങും ആവശ്യപ്പെട്ടു. സാമുദായിക സൗഹാർദം തകർക്കുന്ന പ്രസ്താവനകൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ, കാശി, മഥുര എന്നതാണ് നമ്മുടെ ആവശ്യം.
Read also: ഭാരത് ജോഡോ ന്യായ് യാത്രക്കുളള ക്ഷണം നിരസിച്ചു: നിലപാട് കടുപ്പിച്ച് മമത
തെളിവുകൾ പുറത്തുവന്ന സ്ഥിതിക്ക് കാശി ഹിന്ദുക്കൾക്ക് കൈമാറാൻ മുസ്‍ലിം സഹോദരന്മാരോട് അഭ്യർഥിക്കുകയാണ്. ഇത് മാറിയ ഇന്ത്യയാണ്. സനാതന യുവാക്കൾ ഉണർന്നെണീറ്റ് കഴിഞ്ഞു. ആരെങ്കിലും ബാബറോ ഔറംഗസീബോ ആകാൻ ശ്രമിച്ചാൽ യുവാക്കൾക്ക് മഹാറാണ പ്രതാപ് ആയി മാറേണ്ടിവരും. അതിനാൽ സമാധാനം പുലരുന്നുവെന്ന് ഉറപ്പുവരുത്തണം. പന്ത് നിങ്ങളുടെ കളത്തിലാണ്’ – മന്ത്രി പറഞ്ഞു. എ.എസ്.ഐ റിപ്പോർട്ടിനെ രാജ്യവും ലോകമൊന്നാകെയും അംഗീകരിക്കുമെന്ന് മധ്യപ്രദേശ് മന്ത്രിയായ പ്രഹ്ലാദ് പട്ടേലും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ
















