കാസർകോട്: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും വോട്ടുബാങ്ക് രാഷ്ട്രീയവും ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ കേരള പദയാത്ര കാസർകോട് നിന്ന് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. ഇരുമുന്നണികളുടെയും നയങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നില്ല. ഇതു കേരളം വലിയ മാറ്റത്തിനു തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
‘‘അയോധ്യ പ്രാണപ്രതിഷ്ഠാ സമയത്തെ മുന്നണികളുടെ നിലപാട് ബഹുഭൂരിപക്ഷം ജനങ്ങളും തള്ളിക്കളഞ്ഞു. ജനങ്ങൾ ബിജെപിയുടെ നിലപാടിനെയാണ് പിന്തുണച്ചത്. സാമുദായിക സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ അനുകൂലിച്ചാണു രംഗത്തെത്തിയത്. ന്യൂനപക്ഷ സംഘടനകളുടെ പിന്തുണയും ലഭിച്ചു. ജനപങ്കാളിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ്.
ഇത് കേരളം വലിയ മാറ്റത്തിന് തയാറാകുന്നുവെന്ന സൂചനയാണു നല്‍കിയത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സംസ്ഥാനത്തെ ഇരുമുന്നണികളുടെയും ജനപിന്തുണയിൽ വലിയ ചോർച്ചയുണ്ടാകും. കേരളം കടക്കെണിയിലായതിനു പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇത്തരം പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയും. സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയടിക്കപ്പെട്ട എല്ലാ അഴിമതികളിലും ഇരുമുന്നണികൾക്കും തുല്യ പങ്കാളിത്തമാണുള്ളത്’’–സുരേന്ദ്രൻ പറഞ്ഞു.