തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ദിന പ്രസംഗം. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ തങ്ങളുടെ നേട്ടങ്ങളായി അവതരിപ്പിക്കുന്ന പദ്ധതികളും അവകാശവാദങ്ങളും എടുത്ത് പറഞ്ഞായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിലായിരുന്നു ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തില്‍ മഹാകവി ജി. ശങ്കരകുറുപ്പിന്റെ വരികള്‍ അദ്ദേഹം ഉദ്ധരിച്ചു. രവീന്ദ്രനാഥ് ടാഗോറിന്റേയും ഭഗവത് ഗീതയിലേയും വരികള്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ കടന്നുവന്നു. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചതും മലയാളത്തിലായിരുന്നു. നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയും ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് നമ്മെ മുന്നോട്ട് നയിക്കുന്ന മൂല്യങ്ങളുടെ കാതല്‍. സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്നതിനും ഇന്ത്യയെ സൂപ്പര്‍ പവര്‍ ആക്കുന്നതിന് സ്വാതന്ത്ര സമരസേനാനികള്‍ കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ആത്മവിശ്വാസവും ശക്തിയും വളര്‍ത്തിയെടുക്കുന്നതിനും അമൃത് കാലത്തിന്റെ ചൈതന്യം ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടു.
ജി20 അധ്യക്ഷത രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തി. വന്ദേഭാരത് ട്രെയിനുകളും കൊച്ചി വാട്ടര്‍മെട്രോയും മെയ്ക് ഇന്‍ ഇന്ത്യ നയത്തിന്റെ വിജയമാണ്. കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്കും ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയും മെയ്ക് ഇന്‍ ഇന്ത്യക്ക് കേരളത്തിന്റെ സംഭാവനയാണ്. 13.5 കോടി ജനങ്ങളെ ദാരിദ്രത്തില്‍നിന്ന് മുക്തരായി. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 78 ലക്ഷം വീടുകള്‍ നിര്‍മിച്ചു. ഇതില്‍ മൂന്നരലക്ഷം വീടുകള്‍ കേരളത്തില്‍ പി.എം.എ.വൈ. ലൈഫ് മിഷന്‍ പ്രകാരം നിര്‍മിച്ചവയും ഉള്‍പ്പെടുന്നു. ആരോഗ്യ- ടൂറിസം രംഗത്തെ അംഗീകരങ്ങള്‍ കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാന്‍ മൂന്ന്, ഗഗന്‍യാന്‍, ആദിത്യ എല്‍-1 എന്നിവയുടെ വിജയം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വനിതാ സംവരണ ബില്‍ പാസാക്കിയതും സാമ്പത്തിക- സാങ്കേതിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നേട്ടങ്ങളായി അവതരിപ്പിക്കുന്ന പദ്ധതികളും ഗവര്‍ണര്‍ എടുത്തു പറഞ്ഞു. കോവിഡിനെ അതിജീവിച്ചതും പ്രതിരോധ മേഖലയിലടക്കം കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.
‘പരസ്പര ബഹുമാനത്തിലും ധാരണയിലും ക്രിയാത്മകമായ പൊതുവ്യവഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ ജനാധിപത്യം വളര്‍ത്തിയെടുക്കാന്‍ ഇത്തരം മികച്ച നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബാധ്യതയുണ്ട്. വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ വിയോജിപ്പ് ശാരീരികമോ വാക്കാലുള്ളതോ ആയ അക്രമത്തിലേക്ക് അധഃപതിക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയും മനുഷിക പരാജയത്തിന്റെ പ്രതീകവുമാണ്. അധികാരത്തിനുവേണ്ടിയുള്ള ആഭ്യന്തരകലഹങ്ങളും സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടലും ഭരണനിര്‍വഹണത്തെ ബാധിക്കും. അതുവഴി യുവാക്കള്‍ക്ക് മോശം മാതൃക സൃഷ്ടിക്കരുത്. അക്കാദമിക അന്തരീക്ഷത്തെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നതരത്തില്‍ ബാഹ്യഇടപെടല്‍ ഇല്ലാത്തതും, യഥാര്‍ഥത്തില്‍ സ്വയംഭരണാധികരമുള്ളതുമാവണം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍. ആളുകള്‍ യാഥാര്‍ഥ്യത്തിന്റെ ഒരൊറ്റ വ്യാഖ്യാനത്തില്‍ ഒതുങ്ങരുതെന്ന ഇന്ത്യന്‍ വിശ്വാസത്തിനും ജനാധിപത്യത്തിനും എതിരായ അധികാരവാദമല്ല കാലത്തിന്റെ ആവശ്യം. വാദത്തിന്റെ ശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്ന മഹത്തായ നാഗരികതയുടേയും സഹാനുഭൂതിയുടേയും സംഭാഷണത്തിന്റേയും സംസ്‌കാര രൂപപ്പെടുത്തിയെടുക്കണം’, അദ്ദേഹം ആഹ്വാനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു.