മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാൻ കഴിയില്ലെന്നും അത്തരമൊരു രാഷ്ട്രം അതിവേഗം ചിന്നഭിന്നമാകുമെന്നും മന്ത്രി കെ രാജൻ. രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പാരേഡ് ഗ്രൗണ്ടിലാണ് പരേഡ് നടന്നത്. റിപ്പബ്ലിക് ദിന പരേഡില്‍ 25 പ്ലറ്റൂണുകളിലായി ആയിരത്തോളം പേര്‍ അണിനിരന്നു. രണ്ട് ബാന്‍ഡ് സംഘങ്ങളാണ് ഇത്തവണ പരേഡില്‍ അണിനിരന്നത്. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങൾ ജനാധിപത്യ ബോധമുള്ള മനുഷ്യർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. മതനിരപേക്ഷ ഇന്ത്യ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം തന്നെ അതാണ്. മതബദ്ധമായ രാഷ്ട്രം ചിന്നഭിന്നമാകുമെന്ന് ഡോ ബി ആർ അംബേദ്‌കർ അടക്കമുള്ള 389 അംഗങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു ദുരന്തം വിദൂരഭാവിയിൽ പോലും സംഭവിക്കരുതെന്നായിരുന്നു അവരുടെ നിർബന്ധം.
ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഇന്ത്യയെ ഒരു മതരാഷ്ട്രമായി മാറ്റാനുള്ള ശ്രമങ്ങൾ ചിലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. ഇന്ത്യ പൂർണമായും ഒരു മതനിരപേക്ഷ രാജ്യമാണ്. അതിനെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.